ശ്രീനഗർ: ജമ്മു കശ്‌മീർ ഡിസ്‌ട്രിക്‌ട് ഡെവലപ്പ്മെന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിയെ മറികടന്ന് ഫാറൂഖ് അബ്‌ദുള്ള നേതൃത്വം നൽകുന്ന പീപ്പിൾ അലയൻസ് ഫോർ ഗുപ്‌കാർ ഡിക്ളറേഷന്റെ മുന്നേറ്റം. അവസാനം പുറത്തുവരുന്ന വിവരങ്ങൾ അനുസരിച്ച് പ്രാദേശിക പാർട്ടികളുടെ സഖ്യമായ ഗുപ്‌കാർ സഖ്യം 81 സീറ്റുകളിൽ മുന്നിലാണ്. ബിജെപി 47 സീറ്റുകളിൽ മുന്നിലാണ്. ഒറ്റക്ക് മൽസരിച്ച കോൺഗ്രസിന് നിലവിൽ 21 സീറ്റുകളിൽ മാത്രമേ ലീഡുള്ളു.
കശ്‌മീരിൽ ഗുപ്‌കാർ സഖ്യവും ജമ്മുവിൽ ബിജെപിയുമാണ് മുന്നിൽ. ജമ്മു പ്രവിശ്യയിൽ 44 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. അതേസമയം ഗുപ്‌കാർ സഖ്യത്തിന് 20 സീറ്റുകളിലാണ് മുന്നേറ്റമുള്ളത്. കശ്‌മീരിൽ ഗുപ്‌കാർ സഖ്യം 61 സീറ്റുകളിൽ മുന്നിലാണ്. ഇവിടെ 3 സീറ്റുകളിൽ മാത്രമേ ബിജെപിക്ക് ലീഡുള്ളു.
ജമ്മു കശ്‌മീരിലെ 20 ജില്ലകളിലെ 280 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 2181 സ്‌ഥാനാർഥികളാണ് ഇവിടെ മൽസര രംഗത്തുണ്ടായിരുന്നത്. 8 ഘട്ടങ്ങളായി ബാലറ്റ് പേപ്പർ ഉപയോഗിച്ചാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്. നവംബർ 28ന് ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അവസാന ഘട്ട വോട്ടെടുപ്പ് നടന്നത് ഡിസംബർ 19നാണ്. ഫാറൂഖ് അബ്‌ദുള്ളയുടെ നാഷണൽ കോൺഫറൻസ്, മെഹ്ബൂബ മുഫ്‌തിയുടെ പിഡിപി അടക്കമുള്ളവർ ഗുപ്‌കാർ സഖ്യത്തിന്റെ കീഴിലാണ് ഇത്തവണ മൽസരിച്ചത്.
പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്‍മീരിൽ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പാണിത്. ജമ്മുകശ്‍മീരിലെ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പ് കൂടിയാണിത്.
Read also: കോവിഡ് വാക്‌സിന്റെ ആദ്യബാച്ച് അടുത്തയാഴ്‌ച ഇന്ത്യയിലെത്തും