ന്യൂഡെൽഹി: ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം കൂടുതൽ ജനകീയമാക്കാൻ വെബിനാറുകൾ സംഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി. അടുത്ത ആഴ്‌ചകളിലായി 25 വെബിനാറുകൾ സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഓൺലൈനായി നടക്കുന്ന പരിപാടിയിൽ ബിജെപിയിലെ മുതിർന്ന നേതാക്കൾ, അക്കാദമീഷ്യൻമാർ, നിയമ വിദഗ്‌ധർ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുക്കുമെന്നാണ് സൂചന.
രാജ്യത്തെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഇടക്കിടെ നടക്കുന്ന തിരഞ്ഞെടുപ്പ് രീതികളിൽ മാറ്റം വരുത്തണമെന്നും ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്, ഒറ്റ വോട്ടർ പട്ടിക’ എന്ന രീതി നടപ്പിലാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്‌തമാക്കിയിരുന്നു.
‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നായിരുന്നു എൺപതാമത് ഓൾ ഇന്ത്യ പ്രിസൈഡിങ് ഓഫീസേഴ്‌സ് കോൺഫറൻസിൽ മോദി പറഞ്ഞിരുന്നത്. മാസങ്ങളുടെ ഇടവേളയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന തിരഞ്ഞെടുപ്പ് മൂലം വികസന പ്രവർത്തനങ്ങൾ തടസപ്പെടുമെന്നും അതിനാൽ ആവശ്യമായ പഠനങ്ങൾ നടത്തി തിരഞ്ഞെടുപ്പ് രീതികളിൽ മാറ്റം വരുത്തണമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം.
2015ലും 2018ലും വിവിധ സമിതികൾ രാജ്യത്ത് ഒറ്റ തിരഞ്ഞെടുപ്പ് നടപ്പിലാക്കാൻ ശുപാർശ ചെയ്‌തിരുന്നു. എന്നാൽ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ രാഷ്‌ട്രീയ പാർട്ടികൾ ഈ നീക്കത്തോട് വിയോജിപ്പ് രേഖപ്പെടുത്തുകയാണ് ചെയ്‌തത്.
Read also: അച്ചടക്ക ലംഘനം; ഒന്‍പത് ബിജെപി നേതാക്കള്‍ പാര്‍ട്ടിക്ക് പുറത്ത്