വുഹാൻ: ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മാദ്ധ്യമ പ്രവർത്തകക്ക് തടവുശിക്ഷ. ചൈനീസ് പൗരയായ ഷാങ് ഷാനെയാണ് നാല് വർഷത്തെ ജയിൽ ശിക്ഷക്ക് വിധിച്ചത്. പ്രവർത്തകർക്കെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുക, പ്രശ്നങ്ങൾ സൃഷ്ടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് ഷാങ്ങിനെതിരെ ചുമത്തിയിരിക്കുന്നത്.
മുൻ അഭിഭാഷക കൂടിയായ 37കാരി ഷാങ് ഷാനിനെ മെയ് മാസത്തിലാണ് കസ്റ്റഡിയിൽ എടുത്തത്. നിരവധി മാസങ്ങളായി ഇവർ ജയിലിൽ നിരാഹാര സമരത്തിലാണ്. ഷാങ്ങിന്റെ ആരോഗ്യനില മോശമാണെന്നാണ് അഭിഭാഷകർ പറയുന്നത്. വുഹാനെ കുറിച്ച് റിപ്പോർട്ട് ചെയ്ത് കുഴപ്പത്തിലായ നിരവധി പത്രപ്രവർത്തകരിൽ ഒരാളാണ് ഷാങ് ഷാൻ. ഇവരുടെ അഭിഭാഷകരിൽ ഒരാളായ റെൻ ക്വാനിയു ഷാനിന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചു.
വുഹാനിലെ അവസ്ഥ ഒരു ജീവനക്കാരന്റെ ഓൺലൈൻ പോസ്റ്റിൽ നിന്ന് വായിച്ചറിഞ്ഞ ഷാങ് ഷാൻ ഫെബ്രുവരിയിലാണ് അവിടേക്ക് പുറപ്പെട്ടത്. അധികാരികളുടെ ഭീഷണികൾക്ക് ഇടയിലും നഗരങ്ങളിലും തെരുവുകളിലും താൻ കണ്ടറിഞ്ഞ വിവരങ്ങൾ ഷാൻ റിപ്പോർട്ട് ചെയ്തു. ഷാനിന്റെ റിപ്പോർട്ടുകൾ സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സ്വതന്ത്ര പത്രപ്രവർത്തകരെ ചൈനീസ് ഭരണകൂടം തടഞ്ഞുവെക്കുകയാണെന്നും ഇത് ചോദ്യം ചെയ്ത അവരുടെ കുടുംബങ്ങളെ ഉപദ്രവിക്കുകയും ചെയ്തുവെന്ന് ഷാൻ റിപ്പോർട്ട് ചെയ്തു. ‘എനിക്കൊരു വിമത ആത്മാവാണ് ഉള്ളത്, ഞാൻ സത്യം മാത്രമാണ് പുറത്ത് വിടുന്നത്..എന്നിട്ടും അവരെന്നെ അതിന് അനുവദിക്കാത്തത് എന്താണ്?’- അറസ്റ്റിലാകുന്നതിന് മുമ്പ് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ ഷാൻ പറഞ്ഞു. എന്ത് സംഭവിച്ചാലും താൻ പിന്നോട്ട് പോകില്ലെന്നും ഷാൻ വ്യക്തമാക്കിയിരുന്നു.
മെയ് 14ന് ഷാങ് ഷാനെ കാണാതായിരുന്നു. പിന്നീടാണ് ഷാങ്ഹായിൽ വെച്ച് പോലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തതായി വിവരം ലഭിച്ചത്. സന്ദേശങ്ങൾ, വീഡിയോ, വി ചാറ്റ്, ട്വിറ്റർ, യൂ ട്യൂബ് തുടങ്ങിയ പ്ളാറ്റ്ഫോമുകൾ എന്നിവയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചു എന്ന കുറ്റമാണ് ഷാങ് ഷാനെതിരെ ആരോപിക്കപ്പെടുന്നത്. വിദേശ മാദ്ധ്യമങ്ങളുമായി അഭിമുഖം നടത്തി വുഹാനിലെ വൈറസിനെ കുറിച്ചുള്ള വിവരങ്ങൾ ഭീകരമായി അവതരിപ്പിച്ച് ജനങ്ങളിൽ ഇവർ തെറ്റിദ്ധാരണ ഉണ്ടാക്കിയതായും പറയപ്പെടുന്നു.
Also Read: അതിവ്യാപന ശേഷിയുള്ള വൈറസ്; ഇന്ത്യയില്‍ ആറ് കേസുകള്‍