ന്യൂഡെല്‍ഹി: ബ്രിട്ടണില്‍ നിന്നെത്തി ഡെല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളി യാത്രക്കാര്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അനുമതി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവരെയാണ് തിരികെ പോവാന്‍ അനുവദിച്ചത്. ഇന്ന് വൈകിട്ട് കൊച്ചിക്കുള്ള വിമാനത്തില്‍ ഇവര്‍ തിരികെ പോകും.
ഡെല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് ഇല്ലാതെ പുറപ്പെടുവിച്ച ക്വാറന്റെയ്ൻ നിര്‍ദേശത്തെ തുടര്‍ന്ന് ഇരൂന്നൂറില് അധികം പേരാണ് ഇന്നലെ ഡെല്‍ഹി വിമാനത്തവളത്തില്‍ കുടുങ്ങിയിരുന്നത്. കേന്ദ്രത്തിന്റെ നിര്‍ദേശമനുസരിച്ച് ഡെല്‍ഹി വിമാനത്താവളത്തില്‍ ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആയവര്‍ക്ക് വീട്ടില്‍ ക്വാറന്റെയ്ൻ മതി. എന്നാല്‍, യുകെയില്‍ നിന്ന് ഇന്നലെ മുതല്‍ ആരംഭിച്ച വിമാന സര്‍വീസുകളുടെ ആദ്യ വിമാനം ഡെല്‍ഹിയില്‍ എത്തിയതിന് ശേഷം ഡെല്‍ഹി ദുരന്ത നിവാരണ അതോറിറ്റി പുതിയ ഉത്തരവിറക്കുകയായിരുന്നു. ഇത് പ്രകാരം ഡെല്‍ഹിയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം ഡെല്‍ഹിയില്‍ ക്വാറന്റെയ്ൻ നിര്‍ബന്ധമാണ്.
നിര്‍ദേശം നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഡെല്‍ഹിയിലേക്ക് വരില്ലായിരുന്നു എന്നാണ് യാത്രക്കാര്‍ പറഞ്ഞത്. ബോര്‍ഡിങ്ങ് പാസും കോവിഡ് നെഗറ്റീവ് സര്ട്ടിഫിക്കറ്റുമുള്ളവരെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ കെ സുധാകരന് എംപി ഇന്നലെ രാത്രി തന്നെ ഇടപെട്ടിരുന്നു. ഡെല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി കെ സുധാകരന് സംസാരിച്ചു. പിന്നാലയാണ് ഫലം നെഗറ്റീവ് ആണെങ്കില്‍ യാത്രക്കാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിച്ചത്.