മുംബൈ: 10 നവജാത ശിശുക്കളുടെ ജീവനെടുത്ത മഹാരാഷ്‌ട്രയിലെ ഭന്ദാര ജില്ലയിലെ ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ശനിയാഴ്‌ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭന്ദാര ജില്ലാ ആശുപത്രിയിലെ സിക്ക് ന്യൂബോണ്‍ കെയര്‍ യൂണിറ്റില്‍ തീപിടുത്തം ഉണ്ടായത്.
അതേസമയം തീപിടുത്തത്തില്‍ വെന്തുമരിച്ച കുട്ടികളുടെ ബന്ധുക്കള്‍ക്ക് സംസ്‌ഥാന ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ 5 ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു.
അപകട വിവരം അറിഞ്ഞയുടന്‍ ആരോഗ്യമന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു എന്നും സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്താന്‍ ജില്ലാ കളക്‌ടറുമായും പോലീസ് സൂപ്രണ്ടുമായും മുഖ്യമന്ത്രി സംസാരിച്ചതായും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്‌താവനയില്‍ അറിയിച്ചു. ആരോഗ്യമന്ത്രി ഇന്ന് വൈകീട്ട് ആശുപത്രി സന്ദര്‍ശിക്കും.
17 കുട്ടികളാണ് അപകട സമയത്ത് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴ് കുട്ടികളെ രക്ഷപ്പെടുത്തിയതായും പത്ത് കുട്ടികള്‍ മരിച്ചതായും സിവില്‍ സര്‍ജന്‍ പ്രമോദ് ഖണ്ഡാതെയെ ഉദ്ധരിച്ച് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തിരുന്നു.
Read Also: വേറിട്ട ശബ്‌ദമായി നിന്നിട്ട് കാര്യമില്ല; തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ താൽപര്യം; ജസ്‌റ്റിസ് കെമാൽ പാഷ