കോഴിക്കോട് : താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നീക്കവുമായി സപ്ളൈകോ. 10 വര്‍ഷത്തില്‍ കൂടുതലായി ജോലി ചെയ്യുന്ന ദിവസ വേതന, താല്‍ക്കാലിക ജീവനക്കാരുടെ രേഖകള്‍ നല്കാന് സപ്ളൈകോ ആവശ്യപ്പിട്ടിട്ടുണ്ട്. 10 വര്‍ഷത്തിലധികമായി ജോലി ചെയ്ത 300ഓളം ജീവനക്കാരെ കെല്‍ട്രോണ്‍ സ്ഥിരപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോള്‍ സപ്ളൈകോയും ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഒരുങ്ങുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ സപ്ളൈകോയില്‍ 10 വര്‍ഷത്തില്‍ അധികമായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരുടെ വിവരങ്ങള്‍ നല്‍കാനായി എല്ലാ ഡിവിഷന് മേധാവികള്‍ക്കും, മേഖലാ മാനേജര്‍മാര്‍ക്കും അഡീഷണൽ ജനറല്‍ മാനേജര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.സപ്ളൈകോയില്‍ 4000ലധികം താല്‍ക്കാലിക ജീവനക്കാരാണ് സംസ്ഥാനത്ത് ജോലി ചെയ്യുന്നത്.
കൂടാതെ സപ്ളൈകോയിലെ അസിസ്റ്റന്റ് സെയില്സ്മാന് തസ്തികയുടെ റാങ്ക് പട്ടികയില്‍ ഉദ്യോഗാര്‍ഥികള്‍ നിയമനം കാത്തിരിക്കുമ്പോഴാണ് ഈ നടപടി. എന്നാല്‍ 10 വര്‍ഷത്തിലധികം ജോലി ചെയ്തുവെന്ന കാരണത്താല്‍ ജോലിയില്‍ സ്ഥിരപ്പെടുത്താനാകില്ലെന്ന സുപ്രീംകോടതി ഉത്തരവ് നില നില്‍ക്കുമ്പോഴാണ് ഇത്തരം നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
അതേസമയം തന്നെ സാമ്പത്തിക പ്രതിസന്ധി മൂലം നിയമനം നല്‍കാനാകില്ലെന്നു പറയുമ്പോള്‍ തന്നെയാണു ഡിസ്പ്ളേ, പാക്കിങ് സ്റ്റാഫ് എന്നീ തസ്തികയിലുള്ള താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ ആലോചിക്കുന്നത്. 296 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തി കെല്‍ട്രോണ്‍ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു.
വ്യവസായ വകുപ്പിനു കീഴിലെ ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂര്‍ ലിമിറ്റഡ് കമ്പനിയിലും 10 വര്‍ഷത്തില്‍ കൂടുതല്‍ കാലം ജോലി ചെയ്ത ചിലരെ സ്ഥിരപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ താല്‍ക്കാലിക ജീവനക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കാനുള്ള തീരുമാനവുമായി സപ്ളൈകോയും രംഗത്ത് വന്നിരിക്കുന്നത്.
Read also : കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്തു