ന്യൂഡെൽഹി: 40 ഓളം കർഷക സംഘടനകളുടെ സംയുക്ത ഏകോപന സമിതിയായ സന്യൂക്ത് കിസാൻ മോർച്ച ജനുവരി 26ന് നടത്താൻ നിശ്ചയിച്ച ‘കിസാൻ ട്രാക്ടർ മാർച്ചുമായി’ മുന്നോട്ട് പോകാൻ തീരുമാനിച്ചു. റിപ്പബ്ളിക് ദിന പരേഡിനെ തടസപ്പെടുത്തുകയല്ല ഈ നിർദ്ദിഷ്ട പ്രതിഷേധ മാർച്ചിന്റെ ലക്ഷ്യമെന്ന് ഡെൽഹിയിൽ നടന്ന സംയുക്ത പത്രസമ്മേളനത്തിൽ കർഷക നേതാക്കൾ പറഞ്ഞു.
50 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന കിസാൻ ട്രാക്ടർ മാർച്ച് സമാധാനപരമായിരിക്കും എന്നും അവർ വ്യക്തമാക്കി. “ഓരോ ട്രാക്ടറിലും ബന്ധപ്പെട്ട കാർഷിക യൂണിയന്റെ പതാക കൂടാതെ ഇന്ത്യൻ ദേശീയ പതാകയും വഹിക്കും. ട്രാക്ടറുകളിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ പതാകയും ഉണ്ടാകുകയില്ല. ഡെൽഹിയിലെത്താൻ കഴിയാത്തവർ അവരുടെ ഗ്രാമങ്ങളിൽ ട്രാക്ടർ മാർച്ച് സംഘടിപ്പിക്കും,” – കർഷക നേതാക്കൾ പറഞ്ഞു.
കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർ 2024 മെയ് വരെ പ്രതിഷേധിക്കാൻ തയ്യാറാണെന്നും ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് തകൈറ്റ് ഞായറാഴ്ച പറഞ്ഞു.
അതേസമയം, കൂടുതൽ ആളുകളെ നിർദ്ദിഷ്ട ‘കിസാൻ ട്രാക്ടർ മാർച്ചിൽ’ പങ്കെടുക്കാൻ പ്രോൽസാഹിപ്പിക്കുന്നതിന് വേണ്ടി കർഷകർ പഞ്ചാബിന്റെ വിവിധ ഭാഗങ്ങളിൽ മോക്ക് ട്രാക്ടർ റാലികൾ സംഘടിപ്പിക്കുന്നത് തുടരുകയാണ്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് പ്രതിഷേധ റാലിയിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം 25,000 ആയി കുറക്കാനാണ് തങ്ങൾ ശ്രമിക്കുന്നത് എന്ന് കൊണാട്ട് പ്ളേസ് എസിപി മാദ്ധ്യമങ്ങളോട് പറഞ്ഞു.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർ കോവിഡ് മാർഗനിർദേശങ്ങൾ പാലിക്കണം. 15 വയസിന് താഴെയുള്ള കുട്ടികൾക്കും 65 വയസിന് മുകളിൽ ഉള്ളവർക്കും പ്രതിഷേധത്തിൽ അനുമതി നിഷേധിച്ചിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി.
Also Read: ‘കർണാടക അധിനിവേശ പ്രദേശങ്ങൾ’ തിരിച്ചു പിടിക്കും; മഹാരാഷ്ട്ര മുഖ്യമന്ത്രി