മുംബൈ: കര്‍ണ്ണാടകയില്‍ മറാത്തി വംശജര്‍ കൂടുതലുള്ള പ്രദേശങ്ങള്‍ മഹാരാഷ്‌ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നുവരുന്നതായി അദ്ദേഹം പറഞ്ഞു. കര്‍ണ്ണാടകയിലെ ബെല്‍ഗാമും മറ്റ് ചില പ്രദേശങ്ങളുമാണ് മഹാരാഷ്‌ട്രയോട് കൂട്ടിച്ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നത്.
‘കര്‍ണ്ണാടകയിലെ മറാത്തി വംശജരുടെ പ്രദേശങ്ങള്‍ മഹാരാഷ്‌ട്രയോട് കൂട്ടിച്ചേര്‍ക്കുന്നത് ഈ ലക്ഷ്യത്തിനായി ജീവന്‍വെടിഞ്ഞ രക്‌തസാക്ഷികള്‍ക്കുള്ള യഥാർഥ സമര്‍പ്പണമാണ്. ഈ തീരുമാനത്തിന് ഞങ്ങള്‍ പ്രതിജ്‌ഞാബദ്ധരാണ്. വാഗ്‌ദാനം നിറവേറ്റി രക്‌തസാക്ഷികളെ ഞങ്ങള്‍ ബഹുമാനിക്കും’, മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറയുന്നു.
മറാത്ത രാഷ്‌ട്രത്തിനായി നിലകൊള്ളുന്ന പ്രാദേശിക സംഘടനയായ മഹാരാഷ്‌ട്ര ഏകീകരണ്‍ സമിതി ജനുവരി 17 രക്‌തസാക്ഷി ദിനമായി ആചരിച്ചിരുന്നു.
കര്‍ണ്ണാടകയിലെ ബെല്‍ഗാം, കാര്‍വാര്‍, നിപ്പാനി, എന്നീ പ്രദേശങ്ങളാണ് മഹാരാഷ്‌ട്രയോട് കൂട്ടിച്ചേര്‍ക്കണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. മറാത്തി ഭാഷ സംസാരിക്കുന്നവരാണ് ഈ പ്രദേശങ്ങളില്‍ ഭൂരിഭാഗമെന്നുമാണ് പ്രധാന കാരണമായി സംഘടനകള്‍ പറയുന്നത്.
കർണാടകയും മഹാരാഷ്‌ട്രയും തമ്മില്‍ ബെല്‍ഗാമും മറ്റ് അതിര്‍ത്തി പ്രദേശങ്ങളും സംബന്ധിച്ചുള്ള തര്‍ക്കം സുപ്രീംകോടതിയില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുകയാണ്. ഈ കേസ് വേഗത്തിലാക്കാനുള്ള സംസ്‌ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ താക്കറെ കഴിഞ്ഞ വര്‍ഷം മഹാരാഷ്‌ട്ര മന്ത്രിമാരായ ഏകനാഥ് ഷിന്‍ഡെ, ചഗന്‍ ഭുജ്ബാല്‍ എന്നിവരെ നിയമിച്ചിരുന്നു.
Read also: സോഷ്യൽ മീഡിയ ദുരുപയോഗം; ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് പാർലമെന്ററി കമ്മിറ്റിയുടെ സമൻസ്