ന്യൂഡെൽഹി: ഫേസ്ബുക്ക്, ട്വിറ്റർ പ്രതിനിധികൾക്ക് പാർലമെന്ററി കമ്മിറ്റി നോട്ടീസ് അയച്ചു. പൗരൻമാരുടെ അവകാശ സംരക്ഷണം, സോഷ്യൽ ന്യൂസ് മീഡിയ പ്ളാറ്റ് ഫോമുകളുടെ ദുരുപയോഗം, സോഷ്യൽ മീഡിയകളിലെ സ്‌ത്രീ സുരക്ഷ തുടങ്ങിയ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിന് ജനുവരി 21ന് പാർലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണം എന്ന് കാണിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലെ വിവര സ്വകാര്യതയെ ചൊല്ലി നിരവധി ചോദ്യങ്ങളും ആശങ്കകളും ഉയരുന്നതിനിടെ ആണ് പാർലമെന്ററി സ്‌റ്റാൻഡിങ് കമ്മിറ്റി (ഇൻഫർമേഷൻ ടെക്നോളജി) ഫേസ്ബുക്ക്, ട്വിറ്റർ എക്‌സിക്യൂട്ടീവുകൾക്ക് നോട്ടീസ് അയച്ചിരിക്കുന്നത്.
രാഷ്‌ട്രീയ നേട്ടങ്ങൾക്കായി ഫേസ്ബുക്ക് ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണമാണ് ഐടി പാർലമെന്ററി കമ്മിറ്റി പ്രധാനമായും ചർച്ച ചെയ്യുന്നത്. മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂർ ആണ് പാനൽ ചെയർപേഴ്‌സൺ. 2020 സെപ്റ്റംബറിലാണ് പാനൽ രൂപീകരിച്ചത്.
2020 ഒക്‌ടോബറിലും ഡാറ്റാ സുരക്ഷയും സ്വകാര്യതാ പ്രശ്‌നങ്ങളും സംബന്ധിച്ച് രണ്ട് സോഷ്യൽ മീഡിയ പ്ളാറ്റ് ഫോമുകളിലെയും ഉദ്യോഗസ്‌ഥരെ സംയുക്‌ത പാർലമെന്ററി സമിതിക്ക് മുമ്പാകെ വിളിപ്പിച്ചിരുന്നു.
Also Read: കർണാടകയിൽ അമിത് ഷായുടെ പരിപാടിക്ക് നേരെ കർഷക പ്രതിഷേധം