ന്യൂഡെല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ വിമര്‍ശനം കേട്ടിട്ടും ഗവര്‍ണര്‍ പദവിയില്‍ തുടരുന്നത് ആത്‌മാഭിമാനം ഉള്ളവര്‍ക്ക് ചേര്‍ന്ന പണിയല്ലെന്ന് എന്‍ സി പി മുതിര്‍ന്ന നേതാവ് ശരദ് പവാർ. മഹാരാഷ്‌ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷ്യാരിക്കെതിരെ ആണ് ശരദ് പവാർ വിമർശനം ഉന്നയിച്ചത്.
‘ഗവര്‍ണറുടെ ഭാഷ തെറ്റായിരുന്നുവെന്ന് പറഞ്ഞ് കേന്ദ്ര മന്ത്രി അമിത് ഷാ പോലും രംഗത്ത് വന്ന സ്‌ഥിതിക്ക് അഭിമാനം ഉണ്ടായിരുന്നെങ്കില്‍ ഈ പദവി രാജിവെച്ച് പുറത്തുപോയേനെ. ഗവര്‍ണര്‍ അതേപ്പറ്റി ചിന്തിക്കേണ്ടതാണ് ‘, പവാര്‍ പറഞ്ഞു. ഇതുവരെയുള്ള തന്റെ രാഷ്‌ട്രീയ ജീവിതത്തില്‍ ഇത്തരമൊരു ഭാഷ ഉപയോഗിക്കുന്ന ഒരു ഗവര്‍ണറെ കണ്ടിട്ടില്ലെന്നും ശരദ് പവാർ കൂട്ടിച്ചേര്‍ത്തു.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും ആരാധനാലയങ്ങള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മഹാരാഷ്‌ട്ര ഗവര്‍ണര്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് കത്ത് അയച്ചത്. ബാറുകളും ഹോട്ടലുകളും തുറക്കാന്‍ അനുവദിച്ച മുഖ്യമന്ത്രി ഉദ്ദവ് ദേവീ ദേവന്‍മാരെ പൂട്ടിയിട്ടിരിക്കുകയാണ് തുടങ്ങിയ പരാമര്‍ശങ്ങളായിരുന്നു കത്തിലൂടെ ഗവര്‍ണര്‍ ഉന്നയിച്ചത്. എന്നാല്‍ തന്റെ ഹിന്ദുത്വത്തെക്കുറിച്ച് ഗവര്‍ണറില്‍ നിന്ന് ഒരു സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല എന്നായിരുന്നു ഉദ്ദവ് താക്കറെ പ്രതികരിച്ചത്.
Read also: കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ല; ബിജെപി നേതാവിനെതിരെ കേസ്