ബാംഗ്ലൂർ: ബൈക്കും മൊബൈലും വാങ്ങാൻ പിതാവ് വിറ്റത് തന്റെ മൂന്ന് മാസം പ്രായമായ പെൺകുഞ്ഞിനെ. കർണാടക ചിക്കബല്ലാപുര, ചിന്താമണി സ്വദേശിയായ കർഷകത്തൊഴിലാളി ഒരു ലക്ഷം രൂപക്കാണ് കുഞ്ഞിനെ അടുത്ത ഗ്രാമത്തിലെ ദമ്പതിമാർക്ക് വിറ്റത്. ദിവസങ്ങളായി കുഞ്ഞിനെ കാണാതായതോടെ അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തതോടെ സംഭവം വെളിപ്പെടുകയായിരുന്നു. ഒളിവിൽ പോയ പിതാവിനായുള്ള അന്വേഷണം തുടരുന്നു.
കുഞ്ഞ് ജനിച്ച ആശുപത്രിയിൽ വെച്ച് തന്നെ വിൽക്കാനുള്ള ശ്രമം ഇവർ നടത്തിയിരുന്നു എന്ന് പോലീസ് പറയുന്നു. ആശുപത്രി അധികൃതരുടെ കൃത്യമായ ഇടപെടൽ കാരണം അന്ന് വിൽപന നടന്നില്ല. പിന്നീട് കുട്ടികളില്ലാത്ത ദമ്പതികളെ ഒരു വ്യക്തി വഴി പരിചയപ്പെടുകയും കുഞ്ഞിനെ വില്കുകയുമായിരുന്നു. വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് 50000 രൂപയുടെ ബൈക്കും 15000 രൂപയുടെ മൊബൈൽ ഫോണും പിതാവ് വാങ്ങി. ഇയാളുടെ പെട്ടെന്നുള്ള ആഡംബര ജീവിതത്തിൽ സംശയം തോന്നിയ അയൽവാസികളാണ് കുഞ്ഞ് വീട്ടിലില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് ശിശുക്ഷേമ വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റതായി തെളിഞ്ഞത്.
തന്നെ ഭീഷണിപ്പെടുത്തിയാണ് കുഞ്ഞിനെ വിൽക്കാൻ സമ്മതിപ്പിച്ചതെന്ന് അമ്മ പറയുന്നു. കുഞ്ഞിനെ വാങ്ങിയ മാമച്ചനഹള്ളിയിലെ ദമ്പതികളിൽ നിന്നും അധികൃതർ കുഞ്ഞിനെ ഏറ്റെടുത്ത് ചിക്കബല്ലാപുരിയിലെ ബാലഭവനിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മ മുന്നോട്ട് വന്നെങ്കിലും ഇക്കാര്യത്തിൽ തീരുമാനം പിന്നീട് അറിയിക്കുമെന്നാണ് ചൈൽഡ് ഡെവലപ്മെന്റ് പ്രോജക്‌ട് ഓഫീസർ വ്യക്തമാക്കിയത്.