ചാവക്കാട്: പാലുവായില്‍ കരുമാഞ്ചേരി വീട്ടില്‍ അജിത്ത് കുമാറിന്റെ മകന് അര്ജുന് രാജിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പാവറട്ടി മരുതയൂര് സ്വദേശി കൊച്ചാത്തില്‍ വീട്ടില്‍ വൈശാഖ് രഘു (23), പൊന്നാനി സ്വദേശി പനക്കല്‍ വീട്ടില്‍ അപ്പു എന്ന ജിതിന് ശിവകുമാര്‍ (24), മരുതയൂര് സ്വദേശി മത്രംകോട്ട് വീട്ടില്‍ ജിഷ്ണുബാല്‍ (25) എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
ഈ മാസം 12ന് രാവിലെ ആറോടെയാണ് പ്രതികള്‍ അര്ജുന് രാജിനെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയത്. വീട്ടില്‍നിന്ന് വിളിച്ചിറക്കി അര്‍ജുനെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുക ആയിരുന്നു. അര്‍ജുന്റെ കച്ചവട പങ്കാളിയും പ്രതികളിലൊരാളായ ജിഷ്ണുബാലിന്റെ സഹോദരന് ജിത്തുബാലും തമ്മില്‍ രണ്ടുവര്‍ഷമായി തുടരുന്ന ബിസിനസ് തര്‍ക്കങ്ങളും സാമ്പത്തിക തര്‍ക്കങ്ങളുമാണ് തട്ടിക്കൊണ്ടു പോകലിന് കാരണം.
എന്നാല്‍ തട്ടിക്കൊണ്ടു പോകല്‍ സംബന്ധിച്ച വിവരം സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെ ശ്രമം ഉപേക്ഷിച്ചു ചങ്ങരംകുളം പാവിട്ടപ്പുറത്ത് സംഘം അര്‍ജുനെ ഇറക്കി വിടുകയായിരുന്നു.
ഇതിന് പിന്നാലെ പലയിടങ്ങളിലായി ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതികളെ ഏറെ പ്രയാസപ്പെട്ടാണ് പോലീസ് വലയിലാക്കിയത്. റിമാന്‍ഡിലായ പ്രതികളെ വ്യാഴാഴ്ചയാണ് പോലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. സംഭവത്തില്‍ സിസിടിവി ക്യാറകള്‍ നശിപ്പിച്ചതും വീട്ടില്‍ ആക്രമണം നടത്തിയതും പ്രതികള്‍ പോലീസിനോട് വിവരിച്ചു.
എസ്എച്ച്ഒ അനില്‍കുമാര്‍ ടി മേപ്പിള്ളി, എസ്ഐ യുകെ ഷാജഹാന് എന്നിവരുടെ നേതൃത്വത്തിലാണ് ചാവക്കാട് പോലീസ് തെളിവെടുപ്പ് നടത്തിയത്. കേസില്‍ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു.
Malabar News: മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ യുവതി മരിച്ചു; ഡോക്ടർക്കെതിരെ ബന്ധുക്കൾ