തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ഏറെ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച സോളാർ ലൈംഗിക പീഡന കേസ് സിബിഐക്ക് വിട്ടു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കോൺഗ്രസ് നേതാക്കളായ കെസി വേണുഗോപാൽ, എപി അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ, ബിജെപി നേതാവ് എപി അബ്‌ദുള്ളക്കുട്ടി എന്നിവർക്ക് എതിരായ കേസുകളുടെ അന്വേഷണമാണ് സിബിഐക്ക് വിട്ടത്.
പരാതിക്കാരി അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനോട് കത്തിലൂടെ ആവശ്യപ്പെട്ടതു പ്രകാരമാണ് അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം സ്വീകരിച്ചു. ഇതിൽ വിജ്‌ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. സർക്കാരിന്റെ ശുപാർശ ഉടൻ കേന്ദ്രത്തിന് കൈമാറും.
2018 ഒക്‌ടോബറിലാണ് ഉമ്മൻചാണ്ടി, കെസി വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്ക് എതിരെ സോളാർ കേസ് പ്രതിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ കേസെടുത്തത്. തുടർന്ന് മുൻ മന്ത്രിമാരായ എപി അനിൽകുമാർ, അടൂർ പ്രകാശ്, അനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്ക് എതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എംഎൽഎ ഹോസ്‌റ്റലിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി.
നിലവിൽ 6 കേസുകളിലും പ്രത്യേക അന്വേഷണം നടന്നുവരികയാണ്. പീഡനക്കേസുകൾ സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജനുവരി 20നാണ് പരാതിക്കാരി മുഖ്യമന്ത്രിക്ക് കത്ത് നൽകിയത്. നേരത്തെ തന്നെ സർക്കാർ ഏജൻസികളുടെയും ജുഡീഷ്യൽ അന്വേഷണത്തിനും വിധേയമായതാണ് സോളാർ ഇടപാടുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ലൈംഗിക പീഡന പരാതികൾ. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും നിർണായക തീരുമാനം ഉണ്ടായിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
Read also: ഉദ്യോഗസ്‌ഥർക്കെതിരെ നടപടിയെടുക്കണം; വാളയാർ അമ്മ അനിശ്‌ചിതകാല നിരാഹാര സമരത്തിലേക്ക്