പാലക്കാട്: വാളയാർ പീഡനക്കേസ് അട്ടിമറിച്ച ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ വീണ്ടും സമര രംഗത്ത്. അനിശ്‌ചിതകാല നിരാഹാര സമരത്തിനാണ് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ചൊവ്വാഴ്‌ച പാലക്കാട് സ്‌റ്റേഡിയം ബസ് സ്‌റ്റാൻഡിന് സമീപമാണ് സമരം ആരംഭിക്കുക.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ കഴിഞ്ഞ ദിവസം പാലക്കാട് പോക്‌സോ കോടതിയിൽ കേസിന്റെ പുനർ വിചാരണ നടപടികൾ ആരംഭിച്ചിരുന്നു. സംസ്‌ഥാന സർക്കാർ നിയോഗിച്ച റെയിൽവേ എസ്‌പി ആർ നിശാന്തിനിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന് വിചാരണ കോടതി ഇന്നലെ പുനരന്വേഷണ അനുമതി നൽകുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് നേരത്തെ കേസ് അന്വേഷിച്ചിരുന്ന ഉദ്യോഗസ്‌ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള പെൺകുട്ടികളുടെ അമ്മയുടെ ഉപവാസം.
അതേസമയം, പ്രതികളായ വി മധു, ഷിബു എന്നിവരുടെ റിമാൻഡ് കാലാവധി അടുത്തമാസം 5 വരെ നീട്ടിയിട്ടുണ്ട്. പുനർവിചാരണ നടപടിക്ക് തുടക്കമിട്ടതോടെയാണ് ബുധനാഴ്‌ച ഇരുവരെയും കോടതി റിമാൻഡിൽ വിട്ടയച്ചത്. മറ്റൊരു പ്രതിയായ എം മധുവിന് ഹൈക്കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. തുടരന്വേഷണം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം നൽകിയ അപേക്ഷയിലായിരുന്നു കോടതി നടപടി.
എസ്‌പി നിശാന്തിനിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസമാണ് തുടരന്വേഷണത്തിനുള്ള അപേക്ഷ കോടതിയിൽ നൽകിയത്. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ടെന്നും തുടരന്വേഷണത്തിനായി സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയും ചെയ്‌തു.
Also Read: കേന്ദ്ര വൈദ്യുതി നിയമ ഭേദഗതി; തൊഴിലാളി സംഘടനകൾ സമരത്തിലേക്ക്