പൽമാസ്: വിമാനം തകർന്നു വീണ് 4 ഫുട്ബോൾ താരങ്ങളടക്കം 6 പേർക്ക് ദാരുണാന്ത്യം. ബ്രസീലിയൻ ഫുട്ബോൾ ക്ളബ്ബായ പൽമാസിൻ്റെ നാല് താരങ്ങളും ക്ളബ് പ്രസിഡണ്ടും വിമാനത്തിലെ പൈലറ്റുമാണ് അപകടത്തിൽ മരിച്ചത്. ഒരു പ്രാദേശിക മൽസരത്തിനായി പുറപ്പെട്ട വിമാനം പൽമാസ് നഗരത്തിനു സമീപമുള്ള ടൊക്കൻഡിനസ് എയർഫീൽഡിൽ അപകടത്തിൽ പെടുകയായിരുന്നു.
പൽമാസ് താരങ്ങളായ ലുക്കാസ് പ്രക്സിഡസ്, ഗ്വിൽഹെർമെ നോയെ, റനുലെ, മാർക്കസ് മൊളിനരി, ക്ളബ് പ്രസിഡന്റ് ലുക്കാസ് മെയ്റ എന്നിവരാണ് മരിച്ചത്. .
റൺവേയിൽ നിന്ന് പറന്നുയർന്ന് മിനിട്ടുകൾക്കുള്ളിൽ ആയിരുന്നു വിമാനം തകർന്നുവീണത്. നിലത്തുവീണ് കത്തിയമർന്ന വിമാനത്തിലെ പൈലറ്റും താരങ്ങളും ഉൾപ്പടെ എല്ലാവരും തൽക്ഷണം മരിച്ചു.
വിലനോവക്കെതിരായ കോപ വെർഡെ മൽസരത്തിൽ പങ്കെടുക്കാനായാണ് താരങ്ങൾ വിമാനത്തിൽ പുറപ്പെട്ടത്. അതേസമയം ടീമിലെ മറ്റു താരങ്ങൾ മറ്റൊരു വിമാനത്തിൽ നേരത്തെ മൽസര സ്ഥലത്ത് എത്തിയിരുന്നു. മരണപ്പെട്ട താരങ്ങൾക്ക് കോവിഡ് പോസിറ്റീവ് ആയതിനാൽ പ്രത്യേക വിമാനത്തിൽ കൊണ്ടുപോകാൻ ആയിരുന്നു തീരുമാനം. ഇവരുടെ ക്വാറന്റെയ്ൻ കാലാവധി കഴിഞ്ഞ ദിവസമാണ് പൂർണമായത്. അതിനാൽ ഇവർക്കു വേണ്ടി പ്രത്യേക വിമാനം ഏർപ്പെടുത്തുക ആയിരുന്നു.
Read Also: ശമ്പള കുടിശ്ശിക; സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാർ സമരത്തിലേക്ക്