കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുള്ളതായി ഇതുവരെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ). മുഖ്യമന്ത്രിയെ പ്രതിയാക്കാനോ ”സ്ഥാപനമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടല്‍” തെളിയിക്കാനോ ഉള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ട് എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷാണെന്നും സംസ്ഥാനത്തെ യുഎഇ കോണ്‍സുലേറ്റ് മുതല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ ഇവര്‍ക്ക് ബന്ധമുണ്ടെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നര വര്‍ഷം കൊണ്ട് ഇവര്‍ 500 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്ത് നടത്തിയെന്നാണ് എന്‍ഐഎ വിലയിരുത്തുന്നത്. ഈ വന്‍തുക കണക്കിലെടുത്താണ് എന്‍ഐഎ കേസ് ഏറ്റെടുത്തത്.
നിലവിലെ നിരക്കില്‍ ഏകദേശം 500 കോടിയിലധികം വിലയുള്ള സ്വര്‍ണമാണ് കടത്തിയത്. ഇത് ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്താന്‍ ഉതകുന്നതാണ്. ഒറ്റനോട്ടത്തില്‍ സ്വര്‍ണക്കടത്ത് കേസ് ഒരു അഴിമതി മാത്രമാണെന്ന് തോന്നുമെങ്കിലും ഇവര്‍ കടത്തിയ സ്വര്‍ണത്തിന്റെ തോത് പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ വരെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.
ജൂലൈ അഞ്ചിന് നടത്തിയ പരിശോധനയില്‍ തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലര്‍ ജനറലിന്റെ അഡ്രസില്‍ എത്തിയ എയര്‍ കാര്‍ഗോയില്‍ നിന്നാണ് ഇറക്കുമതി ചെയ്ത പ്ലംബിംഗ് വസ്തുക്കളില്‍ ഒളിപ്പിച്ച 30 കിലോഗ്രാം ഭാരമുള്ള സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തത്. തുടര്‍ന്ന് ജൂലൈ 24നാണ് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത തീയതി മുതല്‍ 180 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിക്കുമെന്ന് എന്‍ഐഎക്ക് ഉറപ്പുണ്ട്.
15 കോടി രൂപയാണ് സ്വര്‍ണത്തിന്റെ വിലയെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ ഒന്നര വര്‍ഷമായി സ്വര്‍ണക്കടത്ത് നടത്തുന്ന സ്വപ്ന സുരേഷും പങ്കാളികളും ചേര്‍ന്ന് ഏകദേശം 500 കോടി രൂപയുടെ സ്വര്‍ണം കടത്താന്‍ സാധ്യതയുണ്ടെന്നാണ് എന്‍ഐഎ സംശയിക്കുന്നത്.
കേസില്‍ സ്വപ്ന സുരേഷുമായുള്ള ബന്ധത്തെ തുടര്‍ന്ന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു.