ജയ്പൂർ: 10 മാസത്തെ നീണ്ട ഇടവേളക്ക് ശേഷം രാജസ്ഥാനിലെ സ്കൂളുകൾ ഫെബ്രുവരി 8 മുതൽ പുനരാരംഭിക്കും എന്ന് അറിയിച്ച് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. 6 മുതൽ 8 വരെ ക്ളാസുകളിലുള്ള വിദ്യാർഥികൾക്കാണ് ക്ളാസുകൾ വീണ്ടും ആരംഭിക്കുന്നത്. ഇവർക്ക് പുറമെ ഒന്നും രണ്ടും വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള ക്ളാസുകളും പുനരാരംഭിക്കുമെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.
‘കോവിഡ്-19 പ്രോട്ടോക്കോളുകൾ പാലിച്ചുകൊണ്ട് ഫെബ്രുവരി 8 മുതൽ 6 മുതൽ 8 വരെ ക്ളാസുകളിലെ വിദ്യാർഥികൾക്ക് സ്കൂളുകളിൽ ക്ളാസുകൾ പുനരാരംഭിക്കും. ഒന്നും രണ്ടും വർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള ക്ളാസുകളും ആരംഭിക്കും. 200 പേർക്ക് പങ്കെടുക്കാവുന്ന മറ്റ് പരിപാടികൾ നടത്താനും അനുവാദമുണ്ട്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
മാത്രവുമല്ല സിനിമാ ഹാളുകളും നീന്തൽക്കുളങ്ങളും തുറക്കുമെന്നും മുഖ്യമന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി.
അതേസമയം കൊറോണ വൈറസിന്റെ അപകടസാധ്യത ഇപ്പോഴും പൂർണ്ണമായും ഒഴിവായിട്ടില്ലെന്നും ഈ സാഹചര്യത്തിൽ എല്ലാവരും തുടർന്നും അതീവ ജാഗ്രത പാലിക്കേണ്ടതുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജസ്ഥാനിൽ നിലവിൽ 2,260 സജീവ കേസുകളാണ് ഉള്ളത്. ഇതുവരെ സംസ്ഥാനത്ത് 3,12,370 രോഗമുക്തി നേടുകയും 2,766 പേർ കോവിഡ് മൂലം മരണപ്പെടുകയും ചെയ്തിട്ടുണ്ട്.
Read Also: കേന്ദ്ര ബജറ്റ് ഇന്ന്; ഉറ്റുനോക്കി രാജ്യം