ന്യൂഡെൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ 2021-22 സാമ്പത്തിക വർഷത്തെ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. മോദി സർക്കാർ രാജ്യത്തിന് മുൻപിൽ തുടർച്ചയായി അവതരിപ്പിക്കുന്ന ഒൻപതാം വാർഷിക ബജറ്റാണ് ഇത്.
രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ‘മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത തരത്തിലെ’ ബജറ്റെന്ന വിശേഷണമാണ് നിർമലാ സീതാരാമൻ ഇത്തവണത്തെ ബജറ്റിന് നൽകുന്നത്. കോവിഡ്-19 പകർച്ചവ്യാധിയുടെ പശ്‌ചാത്തലം ചൂണ്ടികാട്ടിയാണ് ധനമന്ത്രി അത്തരമൊരു വിശേഷണം ബജറ്റിന് നൽകിയത്. തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്‌ഥയെ കരകയറ്റുന്നതിനുള്ള സുപ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് വിദഗ്‌ധർ പ്രതീക്ഷിക്കുന്നത്.
കൂടാതെ, കോവിഡിനെ ചെറുക്കാനുള്ള വാക്‌സിനേഷന്‍ ദൗത്യത്തിനു കൂടുതല്‍ പണം വകയിരുത്തുന്നതടക്കം ആരോഗ്യമേഖലക്കായി കൂടുതല്‍ പ്രഖ്യാപനങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കാം. അടിസ്‌ഥാന സൗകര്യ വികസനത്തിനു പണം കണ്ടെത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ പൊതുമേഖലാ സ്‌ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലും ധനമന്ത്രി പ്രഖ്യാപിച്ചേക്കും.
കോവിഡ് കാലം പ്രതിസന്ധിയിലാക്കിയ വ്യവസായങ്ങളെ സഹായിക്കാനും തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റില്‍ പ്രതീക്ഷിക്കുന്നു. കോവിഡ് കാലത്ത് ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജുകളുടെ തുടര്‍ച്ച ഈ ബജറ്റിലുണ്ടാകും.
Also Read: സംഘര്‍ഷവുമായി ബന്ധപ്പെട്ട എഫ്‌ഐആറുകൾ പിന്‍വലിക്കണം; ചർച്ചക്ക് ഉപാധി വച്ച് കർഷകർ