ന്യൂഡെൽഹി: കർഷക സമരം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരുമായുള്ള ചര്‍ച്ചക്ക് ഉപാധി വച്ച് കര്‍ഷക സംഘടനകള്‍. സമര കേന്ദ്രങ്ങളിൽ വെള്ളവും വൈദ്യുതിയും പുനസ്‌ഥാപിക്കുകയും ട്രാക്‌ടര്‍ റാലിയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത കേസുകള്‍ പിന്‍വലിക്കുകയും ചെയ്‌തതിന് ശേഷം മാത്രം ചർച്ചയെന്നാണ് സംഘടനാ പ്രതിനിധികള്‍ പറഞ്ഞത്.
വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്‌ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്ന സര്‍ക്കാര്‍ മനുഷ്യാവകാശ ലംഘനമാണ് നടത്തുന്നതെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു. ഒന്നിലധികം ദിവസം നീളുന്ന ഭാരത് ബന്ദ് പ്രഖ്യാപിക്കാൻ ആലോചിക്കുന്നു എന്നും രാജ്യത്തെ എല്ലാ ഗ്രാമങ്ങള്‍ക്കും സമീപത്തെ ദേശീയ പാതകള്‍ ഉപരോധിക്കുന്നതും പരിഗണനയിൽ ഉണ്ടെന്നും പ്രതിനിധികൾ പറഞ്ഞു.
സിംഗുവിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്ത എല്ലാ എഫ്‌ഐആറും പിന്‍വലിക്കണം. 2024 വരെ കാര്‍ഷിക നിയമങ്ങള്‍ സ്‌റ്റേ ചെയ്യണമെന്നും കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് ആവശ്യപ്പെട്ടു.
അതേസമയം റിപ്പബ്ളിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്‌ടര്‍ റാലിക്കിടെ ഡെല്‍ഹിയിലുണ്ടായ പ്രക്ഷോഭത്തില്‍ 84 പേര്‍ അറസ്‌റ്റിലായി. ആകെ 38 കേസുകളാണ് ഡല്‍ഹി പൊലീസ് ഫയല്‍ ചെയ്‌തിരിക്കുന്നത്.
പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ 13ലധികം കർഷക നേതാക്കൾക്കും പ്രവർത്തകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടിക്കായത്ത്, സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ്, മേധ പട്കർ ഉൾപ്പടെ ഉള്ളവർക്കാണ് പോലീസ് നോട്ടീസ് നൽകിയിരിക്കുന്നത്. അതിനിടെ കർഷക പ്രക്ഷോഭത്തിന് പിന്നാലെ നൂറിലധികം സമരക്കാരെ കാണാതായതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
Read also: കർഷക സുരക്ഷക്ക് പഞ്ചാബ് പോലീസിനെ നിയോഗിക്കണം; എഎപി