ന്യൂഡെൽഹി: കർഷക നിയമങ്ങൾക്ക് എതിരായി രാജ്യാതിർത്തിയിൽ പ്രതിഷേധം നയിക്കുന്ന കർഷകർക്ക് സുരക്ഷ ഒരുക്കാൻ പഞ്ചാബ് പോലീസിനെ നിയോഗിക്കണമെന്ന ആവശ്യവുമായി ആം ആദ്‌മി പാർട്ടി (എഎപി). ഈ ആവശ്യം ഉന്നയിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന് എഎപി പഞ്ചാബ് യൂണിറ്റ് കോ ഇൻചാർജും എംഎൽഎയുമായ രാഘവ് ചദ്ദ കത്തയച്ചു.
കഴിഞ്ഞ ദിവസം സിംഘു അതിർത്തിയിലെ സമര ക്യാംപിന് നേരെ സംഘ് പരിവാർ ഒത്താശയോടെ നടന്ന ആക്രമത്തിന്റെ പശ്‌ചാത്തലത്തിലാണ് ചദ്ദയുടെ ഇടപെടൽ. കർഷകർക്ക് നേരെ നടന്ന ആക്രമണം കൈയും കെട്ടി നോക്കിനിൽക്കുകയാണ് ഡെൽഹി പോലീസ് ചെയ്‌തതെന്ന് അദ്ദേഹം ആരോപിച്ചു. ഡെൽഹി പോലീസ് ഗുണ്ടകൾക്ക് സഹായം ചെയ്‌തതായും അദ്ദേഹം പറഞ്ഞു.
കർഷക വിരുദ്ധ നിയമങ്ങൾക്ക് എതിരായി 2 മാസക്കാലമായി ഡെൽഹി അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകർക്ക് നേരെ ഇനിയും ആക്രമണങ്ങൾ നടക്കാൻ സാധ്യതയുണ്ട്. ഇത് തടയാൻ പഞ്ചാബ് പോലീസിനെ നിയോഗിക്കണം. റോഡുകളിൽ കഴിയുന്ന കർഷകർക്ക് പഞ്ചാബ് സർക്കാർ ഉചിതമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തണമെന്നും സമരകേന്ദ്രങ്ങൾ സന്ദർശിച്ച എംഎൽഎ ആവശ്യപ്പെട്ടു.
കർഷകരെ തമ്മിൽ ഭിന്നിപ്പിച്ച് സമരം ദുർബലമാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ജനുവരി 26ന് ചെങ്കോട്ടയിൽ നടന്ന നിർഭാഗ്യകരമായ സംഭവം സമരമുന്നേറ്റം തടയാനുള്ള മനപൂർവമായ ശ്രമമാണെന്നും ചദ്ദ ആരോപിച്ചു.
Read also: ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം