തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ‘ഐശ്വര്യ കേരള യാത്ര’ക്ക് ‘ആദരാഞ്‌ജലി’ അര്‍പ്പിച്ചുള്ള പ്രയോഗത്തിന് പിന്നിൽ അട്ടിമറിയെന്ന് കോൺഗ്രസ് മുഖപത്രം വീക്ഷണം. ഐശ്വര്യ കേരള യാത്രക്ക് ലഭിക്കുന്ന പൊതുസ്വീകാര്യതയും രാഷ്‌ട്രീയ പ്രാധാന്യവും തകർക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന് വീക്ഷണം കുറ്റപ്പെടുത്തി
അട്ടിമറിക്ക് പിന്നിൽ സിപിഐഎം ആണെന്നും കൂടെ ചേർന്ന് ചേര്‍ന്ന് വ്യാജ വാര്‍ത്തകള്‍ സൃഷ്‌ടിക്കുകയും കെപിസിസി മുഖപത്രത്തില്‍ അട്ടിമറി ശ്രമം നടത്തുകയും ചെയ്‌തവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും പത്ര മാനേജ്മെന്റ് അറിയിച്ചു.
ഫൈനല്‍ പ്രൂഫ് വായന കഴിഞ്ഞ മാറ്ററിന് അംഗീകാരം നല്‍കിയ ശേഷമാണ് ഇത്തരമൊരു അട്ടിമറി നടന്നത്. സപ്ളിമെന്റ് പരസ്യം പത്രത്തിന് പുറത്ത് കരാര്‍ അടിസ്‌ഥാനത്തില്‍ സ്വകാര്യ സ്‌ഥാപനമാണ് ചെയ്യുന്നതെന്നും അവിടെ നിന്നാണ് അട്ടിമറി ഉണ്ടായതെന്നും വീക്ഷണം പറയുന്നു.
വീക്ഷണത്തിനെതിരെ സിപിഎമ്മിന് വാര്‍ത്തകള്‍ ചോര്‍ത്തി നല്‍കുന്ന വ്യക്‌തികളുടെ സ്വാധീനത്തിലാണ് സ്വകാര്യ കമ്പനി ഇത് ചെയ്‌തതെന്നും കമ്പനിക്കെതിരെ നിയമനടപടി സ്വീകരിച്ചെന്നും വീക്ഷണം വ്യക്‌തമാക്കി.
അംഗീകരിച്ച് വിട്ട മാറ്ററില്‍ തിരുത്ത് വരുത്തിയ ശേഷം സ്വകാര്യ കമ്പനി നടത്തിയ അട്ടിമറി ഗൗരവത്തോടെയാണ് മാനേജ്മെന്റ് കാണുന്നതെന്നും പത്രം വിശദീകരണത്തിൽ പറഞ്ഞു. ഇന്ന് പ്രസിദ്ധീകരിച്ച സപ്ളിമെന്റിലാണ് ആശംസകൾ എന്നതിന് പകരമായി ‘ആദരാഞ്‌ജലി’ എന്ന് എഴുതിയിരിക്കുന്നത്.
.സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം ചർച്ചയായതോടെ കടുത്ത അതൃപ്‌തി രേഖപ്പെടുത്തി രമേശ് ചെന്നിത്തല തന്നെ രംഗത്തെത്തി. നിലവിലെ കോൺഗ്രസ് രാഷ്‌ട്രീയ സാഹചര്യങ്ങളെ കൂടി ചേർത്തു വെച്ച് ചർച്ചകൾ ആരംഭിച്ചതോടെ കെപിസിസി സംഭവത്തിൽ വിശദീകരണം തേടി. ഇതേത്തുടർന്നാണ് പത്രം വിശദീകരണവുമായി രംഗത്ത് വന്നത്.
Read also: ഐശ്വര്യ കേരള യാത്രക്ക് ‘ആദരാഞ്‌ജലി’; വീക്ഷണത്തോട് കെപിസിസി വിശദീകരണം തേടി