ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായേയും ഹിന്ദു ദൈവങ്ങളെയും അപമാനിച്ചെന്ന പേരില്‍ അറസ്റ്റിലായ സ്റ്റാൻഡ് അപ് കൊമേഡിയൻ മുനവർ ഫാറൂഖിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ഒരു മാസത്തിലധികം ജയിലിൽ കിടന്നതിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. വിഷയത്തിൽ മധ്യപ്രദേശ് സർക്കാരിന് നോട്ടീസ് അയച്ച സുപ്രീം കോടതി, ഉത്തർപ്രദേശിൽ അദ്ദേഹത്തിന് എതിരായ അറസ്റ്റ് വാറണ്ട് സ്റ്റേ ചെയ്യുകയും ചെയ്തു.
തനിക്കെതിരായ എഫ്ഐആർ (പ്രഥമ വിവര റിപ്പോർട്ട്) റദ്ദാക്കണമെന്ന മുനവർ ഫാറൂഖിയുടെ അഭ്യർഥന മാനിച്ചാണ് മധ്യപ്രദേശ് സർക്കാരിന് സുപ്രീംകോടതി നോട്ടീസ് നൽകിയത്. മുനവർ ഫാറൂഖിക്ക് എതിരായ കേസിൽ നടപടിക്രമങ്ങൾ പാലിക്കുന്നില്ലെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദത്തെ കോടതി ശരിവച്ചു.
ക്രിമിനൽ കോഡിലെ സെക്ഷൻ 41ൽ പറഞ്ഞിരിക്കുന്ന മജിസ്ട്രേറ്റിന്റെ ഉത്തരവോ വാറണ്ടോ ഇല്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് മുനവർ ഫാറൂഖിയുടെ അഭിഭാഷകൻ വാദിച്ചിരുന്നു. “ഞങ്ങളുടെ 2014ലെ വിധി പ്രകാരം സെക്ഷൻ 41 സിആർപിസി പാലിച്ചില്ല എന്നതാണോ നിങ്ങളുടെ വാദം?”- എന്നായിരുന്നു ജസ്റ്റിസ്, മുനവർ ഫാറൂഖിയുടെ അഭിഭാഷകനോട് ചോദിച്ചത്.
ഈ ചോദ്യത്തിന് മറുപടിയായി അഭിഭാഷകൻ പറഞ്ഞത് ഇങ്ങനെ; ” നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് മാത്രമല്ല തന്റെ കക്ഷിയെ അപമാനിക്കുകയും ചെയ്തു”.
ജനുവരി ഒന്നിന് പുതുവല്‍സര ആഘോഷങ്ങളുടെ ഭാഗമായി ഇന്‍ഡോറിലെ കഫേയില്‍ നടന്ന പരിപാടിയില്‍, അമിത് ഷായെയും ഹിന്ദു മത വിശ്വാസങ്ങളെയും പരിഹസിച്ചുവെന്ന ബിജെപി എംഎൽഎയുടെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു 29കാരനായ മുനവർ ഫാറൂഖിയെ അറസ്റ്റ് ചെയ്തത്.
ഇദ്ദേഹത്തെ കൂടാതെ നാല് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എഡ്വിന് ആന്റണി, പ്രഖാര്‍ വ്യാസ്, പ്രിയം വ്യാസ്, നലിന് യാദവ് എന്നിവരാണ് അറസ്റ്റിലായത്. ഐപിസി 188, 269, 34, 295എ എന്നീ വകുപ്പുകള്‍ പ്രകാരമായിരുന്നു ഇവര്‍ക്കെതിരെ കേസെടുത്തത്.
Also Read: സർക്കാർ ബോണ്ടുകളിൽ ഇനി ആർക്കും നേരിട്ട് നിക്ഷേപിക്കാം