ഹൈദരാബാദ്: സ്‌റ്റാന്‍ഡ് അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഹൈദരാബാദിൽ പരിപാടി അവതരിപ്പിക്കാന്‍ സമ്മതിക്കില്ലെന്ന് ബിജെപി. മുനവറിനെ ഹൈദരബാദിലേക്ക് ക്ഷണിച്ച തെലുങ്കാന വിവര, സാങ്കേതികവിദ്യാ മന്ത്രി മന്ത്രി കെടി രാമറാവുവിനെതിരെ ബിജെപി എംഎല്‍എ ടി രാജ സിംഗും നിസാമാബാദ് എംപി ഡി അരവിന്ദും രംഗത്ത് വന്നു. ജനുവരി ഒമ്പതിന് നടക്കുന്ന പരിപാടി തടയുമെന്നാണ് ഇരുവരുടെയും ഭീഷണി.
മുംബൈയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ പരിപാടി നടത്തിയതിനു പിന്നാലെയാണ്, ഫാറൂഖി ഹൈദരാബാദില്‍ പരിപാടി നടത്താൻ ലക്ഷ്യമിടുന്നത്. അതേസമയം കെടിആര്‍ സ്വയം മതേതരവാദിയായി ഉയര്‍ത്തി കാട്ടാൻ ശ്രമിക്കുന്നു എന്നാണ് ഡി അരവിന്ദിന്റെ പരിഹാസം.
”അദ്ദേഹത്തിന് നാണക്കേടുണ്ടാകണം. മുനവര്‍ ഫാറൂഖി ആരാണെന്ന് അറിയാമോ? അവന്‍ നമ്മുടെ സീതാദേവിയെ കുറിച്ച് തമാശകള്‍ പറയാറുണ്ട്. അദ്ദേഹത്തിന്റെ ഷോകള്‍ കര്‍ണാടകയില്‍ നിരോധിച്ചു. ഇപ്പോഴിതാ, കെടിആര്‍ കോമഡി പരിപാടിക്കായി സുഹൃത്തിനെ തെലങ്കാനയിലേക്ക് വിളിക്കുന്നു. അവര്‍ അവനെ എങ്ങനെ ഇവിടെ കൊണ്ടുവരുമെന്ന് നമുക്ക് നോക്കാം”- എംഎല്‍എ പറഞ്ഞു. ഹൈദരാബാദില്‍ ഫാറൂഖിയുടെ പരിപാടി തടയുമെന്ന് തന്നെയാണ് ഗോഷാമഹല്‍ എംഎല്‍എയായ ടി രാജ സിംഗും വ്യക്‌തമാക്കിയത്.
ഹിന്ദുത്വവാദികളുടെ ആക്രമണം നേരിടുന്ന ഫാറൂഖിക്ക് ബംഗളുരുവിൽ പരിപാടി അവതരിപ്പിക്കുന്നതിന് അനുമതി നിഷേധിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും നിരന്തര വിമർശകനായ മുനവറിന് ഹിന്ദുത്വ വാദികളുടെ ഭീഷണിയെ തുടർന്ന് നിരവധി ഷോകളാണ് റദ്ദാക്കേണ്ടി വന്നത്. ഇക്കാരണത്താൽ മുനവർ ഫാറൂഖി ഈ വർഷം ആദ്യം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു ബംഗളൂരുവില്‍ മുനവറിന്റെ ഷോ റദ്ദാക്കിയതിനെ കെടി രാമറാവു വിമര്‍ശിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തെ ഹൈദരാബാദിലേക്ക് ക്ഷണിക്കുകയായിരുന്നു.
Read also: സര്‍ക്കാര്‍ രണ്ടടി മുന്നോട്ട് വെച്ചാല്‍ കര്‍ഷകര്‍ നാലടി മുന്നോട്ട് വെക്കും; അഖിലേന്ത്യ കിസാന്‍ സഭ