മലപ്പുറം : ജില്ലയിൽ കർഷകരെ ദുരിതത്തിലാക്കി വൈക്കോലിന് വിലയിടിവ്. കൊയ്തെടുത്ത വൈക്കോൽ സൂക്ഷിക്കാൻ സൗകര്യം ഇല്ലാത്തതിനെ തുടർന്ന് കിട്ടിയ വിലക്ക് വിൽക്കുകയാണ് മിക്ക കർഷകരും. മഴ പെയ്യുന്നതോടെ മാത്രമേ വൈക്കോലിന് ആവശ്യക്കാർ കൂടുകയുള്ളൂ. ആ സമയങ്ങളിൽ വൈക്കോലിന് നല്ല വിലയും കർഷകർക്ക് ലഭിക്കും. എന്നാൽ വിലക്കുറവ് ഉണ്ടായതോടെ വൈക്കോൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതാണ് പല കർഷകരെയും പ്രതിസന്ധിയിൽ ആക്കുന്നത്.
കഴിഞ്ഞ വർഷം ഒരു കെട്ടിന് 180 രൂപ വരെ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 90 രൂപ മുതൽ 120 രൂപ വരെയാണ് ലഭിക്കുന്നത്. കൂടാതെ യന്ത്രം ഇല്ലാതെ കൊയ്തെടുത്ത കറ്റക്ക് കഴിഞ്ഞ വർഷം വരെ 5 രൂപ ലഭിച്ചിരുന്നത് ഇപ്പോൾ കുറഞ്ഞ് 4 രൂപയായി. എന്നാൽ ഈ വർഷം ആദ്യം കൊയ്ത്ത് കഴിഞ്ഞ പാടങ്ങളിൽ നിന്നും 170 രൂപക്ക് വരെ വൈക്കോൽ വിറ്റുപോയിരുന്നു. ഇതിൽ ഇടനിലക്കാരായി നിൽക്കുന്ന ആളുകളാണ് വിലയിടിവിന് പ്രധാനമായും കാരണമാകുന്നതെന്ന് കർഷകർ പറയുന്നു.
വൈക്കോലുകൾ യന്ത്രം ഉപയോഗിച്ചാണ് ചുരുളുകളാക്കി ഓരോ കെട്ടുകൾ ആക്കുന്നത്. ഇതിന് 30 രൂപയാണ് ചിലവാകുന്നത്. ഒരു കെട്ട് 90 രൂപക്ക് വിൽക്കുന്ന സാഹചര്യത്തിൽ കർഷകർക്ക് 60 രൂപ മാത്രമാണ് ലഭിക്കുന്നത്. കൃഷിയിലെ നഷ്ടം അൽപമെങ്കിലും നികത്താനുള്ള ആശ്രയമാണ് വൈക്കോൽ. അവക്കും വില കുറയുന്നതോടെ കർഷകർ കൂടുതൽ പ്രതിസന്ധിയിലാകും. സാധാരണ തമിഴ്നാട്ടിൽ നിന്ന് എത്തുന്ന സംഘങ്ങളാണ് വൈക്കോൽ മൊത്തമായി എടുത്തിരുന്നത്. അന്ന് നല്ല വിലയും കിട്ടിയിരുന്നു. ഇവരുടെ വരവ് കുറഞ്ഞതാണ് വില താഴാൻ കാരണം.
Read also : റവന്യൂ ഉൾപ്പടെയുള്ള വകുപ്പുകൾ പുതിയ മുഖം ആർജിച്ചു; കേരളം രാജ്യത്തിന് തന്നെ മാതൃക; മുഖ്യമന്ത്രി