തിരുവനന്തപുരം: ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി സര്‍ക്കാര്‍ പൂര്‍ണ പിന്തുണയാണ് നല്കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അപെക്സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്ററിനായി 12 കോടി രൂപയാണ് മാറ്റിവച്ചത്. ജനറല്‍ ഹോസ്പിറ്റല്‍ കാമ്പസില്‍ സ്ഥാപിച്ച അപെക്സ് ട്രോമ ആൻഡ് എമര്‍ജന്‍സി ലേണിംഗ് സെന്ററിന്റെ ഉൽഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അപക്സ് ട്രോമ ട്രെയിനിംഗ് സെന്ററിന്റെ ഭാഗമായി 5 കോടി രൂപ വിനിയോഗിച്ച് നൈപുണ്യ പഠനകേന്ദ്രമായ കിമാറ്റ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനിമല്‍ ആക്സസ് ട്രെയിനിങ്) ഈ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ആരോഗ്യവകുപ്പിന് നൈപുണ്യ പരിശീലനത്തിനു മാത്രമായി ഒരു പ്രത്യേക വിഭാഗം ആരംഭിക്കുന്നത്. വിവിധ സ്പെഷ്യാലിറ്റിയിലുള്ള ഡോക്ടർമാര്‍ക്ക് ശസ്ത്രക്രിയയടക്കം പ്രായോഗിക പരിചയം നല്കാന് ഈ നൈപുണ്യ പരിശീലനകേന്ദ്രം ഉപയോഗിക്കും. മാത്രമല്ല, വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ക്കും കൃത്യമായ കാലയളവില്‍ പരിശീലനം നല്‍കും.
ആരോഗ്യ പരിശീലന പരിപാടി കേവലം ഒരു ചടങ്ങാക്കി മാറ്റുന്നതിനപ്പുറം ആരോഗ്യ പ്രവര്‍ത്തകരുടെ കഴിവുകള്‍ പതിവായി പരിപോഷിപ്പിക്കുന്നതിനും കാലാകാലങ്ങളില്‍ നവീകരിക്കുന്നതിനും ഈ സെന്റര്‍ സഹായകരമാകട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു.
സംസ്ഥാനത്ത് ലോകോത്തര ട്രെയിംഗ് സെന്റര്‍ യാഥാര്‍ഥ്യമാക്കിയതില്‍ സന്തോഷമുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. ടാറ്റ ട്രെസ്റ്റിന്റെ സഹകരണത്തോടെയാണ് സെന്റര്‍ യാഥാര്‍ഥ്യമാക്കിയത്. ടാറ്റ ട്രെസ്റ്റിന് നന്ദി അറിയിക്കുന്നു. ലോകത്തിലെ വലിയ ട്രോമ പരിശീലന സ്ഥാപനം നമ്മുടെ സംസ്ഥാനത്ത് വന്നതോടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ പോയി പരിശീലനം നടത്തുന്നത് ഒഴിവാക്കാന്‍ സാധിക്കും. ഡോക്ടർമാര്‍, നഴ്സുമാര്‍, പാരാ മെഡിക്കല്‍ തുടങ്ങിയവര്‍ക്കായി വിവിധ തരം എമര്‍ജന്‍സി ആൻഡ് ട്രോമ അനുബന്ധ കോഴ്സുകള്‍ നടത്താനാണ് പരിശീലന സെന്ററിലൂടെ ലക്ഷ്യമിടുന്നത്.
വി.കെ. പ്രശാന്ത് എംഎല്‍എ മുഖ്യാതിഥിയായ ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ഡി സുരേഷ് കുമാര്‍, ടാറ്റ ട്രെസ്റ്റ് സിഇഒ ശ്രീനാഥ് നരസിംഹന് എന്നിവര്‍ മുഖ്യാതിഥികളായി. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് എന്‍ ഖേബ്രഗഡെ, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. എ റംലാ ബീവി, ജോ. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടർ ഡോ. ബിന്ദു മോഹന്‍, കൗണ്‍സിലര്‍ എ മേരി പുഷ്പം, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. പദ്മലത, സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. കെവി വിശ്വനാഥന്, കോഓര്‍ഡിനേറ്റര്‍ ഡോ. ഡി ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.
Read also: വികസനമാണ് രാജ്യത്തിന്റെ മതം; കേരളത്തിന്റെ പിന്തുണ തേടുന്നതായി പ്രധാനമന്ത്രി