മുംബൈ: രാജ്യത്ത് കുതിച്ചുയരുന്ന ഇന്ധനവിലയിൽ കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ശിവസേന. അയോധ്യയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിനായി ധനസമാഹരണം നടത്തുന്നതിന് പകരം പെട്രോളിന്റെയും ഡീസലിന്റെയും വില കുറക്കുകയാണ് സർക്കാർ ചെയ്യേണ്ടതെതെന്ന് ശിവസേന വ്യക്തമാക്കി. മുഖപത്രമായ സാമ്നയുടെ മുഖപ്രസംഗത്തിലാണ് കേന്ദ്ര സർക്കാരിനെതിരെ ശിവസേനയുടെ വിമർശനം.
ജനങ്ങൾക്ക് ജീവിക്കാനുള്ള അവകാശമുണ്ട്. അവശ്യ വസ്തുക്കളുടെ വില നിയന്ത്രണത്തിൽ കൊണ്ടുവരേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇക്കാര്യം സർക്കാർ മറക്കുകയാണെങ്കിൽ ജനങ്ങൾ അത് ഓർമിപ്പിക്കും,’ മുഖപ്രസംഗത്തിൽ പറയുന്നു.
മാത്രവുമല്ല രാമക്ഷേത്രത്തിനായി പണം പിരിക്കാതെ ഇന്ധന വില വർധന നിയന്ത്രിക്കാനും ശിവസേന ആവശ്യപ്പെടുന്നു. ‘രാമക്ഷേത്രത്തിനായി സംഭാവന പിരിക്കുന്നതിനു പകരം ആകാശത്തേക്കു കുതിക്കുന്ന ഇന്ധനവില പിടിച്ചുനിർത്തുകയാണ് വേണ്ടത്. അങ്ങനെ ചെയ്താൽ രാമ ഭഗവാന് സന്തോഷമാകും’, സാമ്നയുടെ മുഖപ്രസംഗത്തിൽ പറയുന്നു.
ശിവസേനയുടെ യുവജന വിഭാഗമായ ‘യുവസേന’യും കേന്ദ്രസർക്കാരിനെതിരെ ഇന്ധന വില വർധനയിൽ പ്രതിഷേധിച്ച് പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ‘യഹി ഹേ അച്ചേ ദിൻ?’ (ഇതാണോ അച്ചാ ദിൻ?) തുടങ്ങിയ ചോദ്യങ്ങളുയർത്തുന്ന ബാനറുകളുമായി യുവസേന രംഗത്തുണ്ട്. 2014ലെയും 2021ലെയും പെട്രോൾ, ഡീസൽ, പാചകവാതക വിലകളും ബാനറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുംബൈയിലെ നിരവധി പെട്രോൾ പമ്പുകളിലും പാതയോരങ്ങളിലും യുവസേനയുടെ നേതൃത്വത്തിൽ ഇത്തരം ബാനറുകൾ സ്ഥാപിച്ചിട്ടുണ്ട്.
Read Also: അശാസ്ത്രീയ വിവരങ്ങൾ; രാഷ്ട്രീയ കാമധേനു ആയോഗിന്റെ പശു ശാസ്ത്ര പരീക്ഷ മാറ്റിവച്ചു