ന്യൂഡെല്‍ഹി: കേന്ദ്ര മൃഗസംരക്ഷണ ക്ഷീരകർഷക വകുപ്പിന് കീഴിലുള്ള രാഷ്‌ട്രീയ കാമധേനു ആയോഗ് പശു ശാസ്‌ത്രം പ്രധാന വിഷയമാക്കി വ്യാഴാഴ്‌ച നടത്തുന്ന ഓൺലൈൻ പരീക്ഷ മാറ്റിവച്ചു. ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച ‘കാമധേനു ഗായ് വിജ്‌ഞാന്‍ പ്രചാര്‍ പ്രസാര്‍ എക്‌സാം’ ആണ് മാറ്റിയത്.
25ന് നടത്താനിരുന്ന പരീക്ഷയും 21ന് നിശ്‌ചയിച്ച മാതൃകാ പരീക്ഷയും മാറ്റിവെച്ചതായാണ് രാഷ്‌ട്രീയ കാമധേനു ആയോഗിന്റെ വെബ്സൈറ്റില്‍ (kamdhenu.gov.in) പറയുന്നത്. നിലവില്‍ സൈറ്റ് തുറക്കുമ്പോള്‍ പരീക്ഷ മാറ്റിവെച്ചതായുള്ള അറിയിപ്പാണ് കാണാൻ സാധിക്കുന്നത്. എന്നാൽ എന്തുകൊണ്ടാണ് പരീക്ഷ മാറ്റിവച്ചതെന്ന് വ്യക്‌തമല്ല.
നാടൻ പശുക്കളുടെ ഇളം മഞ്ഞ പാലിൽ സ്വർണം കാണപ്പെടുന്നു, ഗോമാതാവിൽ നിന്നു ലഭിക്കുന്ന പാലും തൈരും മൂത്രവും ചാണകവും നെയ്യും തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന ‘പഞ്ചഗവ്യം’ ഒരു സിദ്ധ ഔഷധമാണ്, ഭൂമികുലുക്കങ്ങളും ഗോവധ സമയത്തുണ്ടാകുന്ന നെഗറ്റീവ് ഊർജ തരംഗങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. ഇത്തരത്തിൽ അശാസ്‌ത്രീയവും യുക്‌തിക്ക് നിരക്കാത്തതുമായ വിവരങ്ങളാണ് പരീക്ഷക്കായുള്ള സ്‌റ്റഡി മെറ്റീരിയലിൽ പറയുന്നത്.
ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ ‘നിലവാരം’ ഉയർത്തുന്നതിനും കാര്യക്ഷമമാക്കാനും 1956ൽ സ്‌ഥാപിതമായ യുജിസി ഇത്തരത്തിൽ അശാസ്‌ത്രീയത പ്രചരിപ്പിക്കുന്നത് അപഹാസ്യം തന്നെയാണ്.
Read also: പുതുച്ചേരിയിൽ ‘വിശ്വാസം’ നേടാനാവാതെ കോൺഗ്രസ്; മന്ത്രിസഭ വീണു