കൊച്ചി: പ്രിയ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി അന്തിമമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാൻ അവകാശമുണ്ട്. മന്ത്രിമാരുടെ വിമർശനങ്ങൾ മറുപടി അർഹിക്കുന്നില്ല. കേരളത്തിൽ എല്ലാ ദിവസവും അഴിമതിയുടെ വിവരങ്ങളാണ് പുറത്തുവരുന്നതെന്നും ഗവർണർ ചെന്നൈയിൽ പ്രതികരിച്ചു.
കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പ്രിയ വർഗീസിന് അനുകൂലമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്നലെയാണ് ഉത്തരവിട്ടത്. പ്രിയക്ക് നിയമനം നൽകിയ റാങ്ക് ലിസ്‌റ്റ് പുനഃപരിശോധിക്കണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പൊതുരംഗത്ത് നിൽക്കുന്ന വ്യക്‌തിയെ കുറിച്ച് ആക്ഷേപമൊന്നും ഉന്നയിക്കാൻ കിട്ടുന്നില്ലെങ്കിൽ കുടുംബാംഗങ്ങളെ തേജോവധം ചെയ്യുക എന്നത് വളരെ പ്രാകൃതമായ രീതിയാണെന്ന് പ്രിയ വർഗീസ് കോടതി വിധിക്ക് പിന്നാലെ പ്രതികരിച്ചിരുന്നു.
അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാൻ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്നായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്. പ്രിയക്ക് നിയമനം നൽകിയത് നിബന്ധനകൾ പാലിച്ചല്ലെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് കണ്ടെത്തിയിരുന്നു. പ്രിയാ വർഗീസിന്റെ ഗവേഷണ കാലം അധ്യാപക പരിചയമായി കണക്കാക്കാനാകില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
അതിനാൽ പ്രിയാ വർഗീസിന് യോഗ്യതയുണ്ടോ എന്ന് സർവകലാശാല പുനഃപരിശോധിക്കണം. ലിസ്‌റ്റിൽ നിലനിർത്തണോയെന്ന് പരിശോധിച്ചു തീരുമാനിച്ച ശേഷം മാത്രം റാങ്ക് ലിസ്‌റ്റിൽ തുടർനടപടി എടുക്കാൻ പാടുള്ളൂവെന്നും സിംഗിൾ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. പ്രിയ വർഗീസിന് യോഗ്യതയില്ലെന്ന് ആരോപിച്ചു ലിസ്‌റ്റിൽ രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്ബി കോളേജ് മലയാളം വിഭാഗം മേധാവി ജോസഫ് സ്‌കറിയ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
Most Read: എംജിയിലെ പ്രതിഷേധ മാർച്ചിനിടെ അസഭ്യവർഷം; എസ്‌ഐക്കെതിരെ ഡിജിപിക്ക് പരാതി