ന്യൂഡെൽഹി: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് പ്രിയ വർഗീസിന്റെ നിയമനം ശരിവെച്ച ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി. ഹൈക്കോടതി വിധി ഒരുപരിധിവരെ തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. പ്രിയ വർഗീസിന്റെ നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയും നൽകിയ ഹരജികൾ പരിഗണിക്കവേയാണ് ജസ്‌റ്റിസുമാരായ ജെകെ മഹേശ്വരി, കെവി വിശ്വനാഥൻ എന്നിവർ ഉൾപ്പെട്ട ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്.
ഹരജികളിൽ സുപ്രീം കോടതി നോട്ടീസയച്ചു. മറുപടി സത്യവാങ്‌മൂലം ഫയൽ ചെയ്യാൻ പ്രിയ വർഗീസിന് ആറ് ആഴ്‌ചത്തെ സമയവും കോടതി അനുവദിച്ചു. നിയമനം കേസിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, തന്റെ നിയമന നടപടികൾ പൂർത്തിയായതായി പ്രിയ വർഗീസ് കോടതിയെ അറിയിച്ചു. അധ്യാപന പരിചയവുമായി ബന്ധപ്പെട്ട വിഷയമാണിതെന്ന് വ്യക്‌തമാക്കിയ ശേഷമാണ് ഹൈക്കോടതി വിധി ഒരുപരിധിവരെ തെറ്റാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.
ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തിലുള്ള നിയമനം മരവിപ്പിക്കുമെന്ന് യുജിസിക്ക് വേണ്ടി ഹാജരായ അഡീഷണൽ സൊളിസിറ്റർ ജനറൽ കെഎം നടരാജ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനോടകം കെആർ സുഭാഷ് ചന്ദ്രൻ, ബിജു പി രാമൻ എന്നിവർ കോടതിയെ അറിയിച്ചു. ഇതേത്തുടർന്ന് സുപ്രീം കോടതിയുടെ അന്തിമവിധിക്ക് വിധേയമായിരിക്കും പ്രിയയുടെ നിയമനമെന്ന് ബെഞ്ച് വ്യക്‌തമാക്കി. ജോസഫ് സ്‌കറിയക്ക് വേണ്ടി സീനിയർ അഭിഭാഷകൻ പിഎൻ രവീന്ദ്രൻ, അഭിഭാഷകൻ അതുൽ ശങ്കർ വിനോദ് എന്നിവർ ഹാജരായി.
Most Read: ആലുവ കൊലപാതകം; എന്തിനും ഏതിനും പോലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണത- ഇപി ജയരാജൻ