ആലുവ: ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിച്ചു എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എന്തിനും ഏതിനും പോലീസിനെ കുറ്റം പറയുന്നത് തെറ്റായ പ്രവണതയാണെന്നും അത് പോലീസിന്റെ മണിവീര്യം തകർക്കാനേ ഉപകരിക്കൂവെന്നും ജയരാജൻ പറഞ്ഞു. ആലുവയിൽ പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടിയെ കാണാതായെന്ന് പോലീസിന് പരാതി ലഭിച്ചത് സംഭവ ദിവസം വൈകിട്ട് ഏഴര മണിക്കാണ്. രാത്രി ഒമ്പത് മണിക്ക് തന്നെ പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തു. എന്നാൽ, ചോദ്യം ചെയ്യലിൽ പോലീസിന് തെറ്റായ വിവരം നൽകി. പിന്നീടാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്നും ജയരാജൻ പറഞ്ഞു. അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയത് ദുഖകരമായ സംഭവമാണ്. ഇതിനകത്ത് ആരും രാഷ്‌ട്രീയം കാണരുതെന്നും ഇപി ജയരാജൻ ആവശ്യപ്പെട്ടു.
അതേസമയം, ആലുവയിൽ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരി ചാന്ദ്നിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ കസ്‌റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി ഇന്ന് പരിഗണിക്കും. നിലവിൽ ജുഡീഷ്യൽ കസ്‌റ്റഡിയിൽ കഴിയുന്ന പ്രതി അസ്‌ഫാക് ആലത്തെ ഏഴ് ദിവസത്തെ കസ്‌റ്റഡിയിൽ വേണമെന്നാണ് പോലീസിന്റെ ആവശ്യം. പ്രതി കൊടും ക്രിമിനൽ ആണെന്നും അതിക്രൂരമായാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയതെന്നും കോടതിയിൽ സമർപ്പിച്ച കസ്‌റ്റഡി അപേക്ഷയിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| ആർപിഎഫ് കോൺസ്‌റ്റബിൾ നാല് ട്രെയിൻ യാത്രക്കാരെ വെടിവെച്ചു കൊന്നു