ജയ്‌പൂർ: ജയ്‌പൂർ- മുംബൈ എക്‌സ്‌പ്രസ് ട്രെയിനിൽ നാല് യാത്രക്കാരെ ആർപിഎഫ് കോൺസ്‌റ്റബിൾ വെടിവെച്ചു കൊന്നു. ജയ്‌പൂർ- മുംബൈ എക്‌സ്‌പ്രസിന്റെ ബി5 കോച്ചിൽ ഇന്ന് പുലർച്ചെയാണ് സംഭവം. ട്രെയിൻ മുംബൈയിലേക്ക് പോകുന്നതിനിടെ ആർപിഎഫ് കോൺസ്‌റ്റബിൾ യാത്രക്കാർക്ക് നേരെ വെടിവെക്കുകയായിരുന്നു.
ഒരു ആർപിഎഫ് എസ്‌ഐയും രണ്ടു യാത്രക്കാരും ഒരു പാൻട്രി ജീവനക്കാരനുമാണ് കൊല്ലപ്പെട്ടത്. ട്രെയിൻ ബോറിവലിക്കും മിരാ റോഡിനുമിടയിൽ ആയിരുന്നപ്പോഴാണ് സംഭവമെന്നാണ് റിപ്പോർട്. വെടിവെപ്പിൽ നിരവധി യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമി ട്രെയിനിലുണ്ടായിരുന്ന സഹപ്രവർത്തകർക്ക് നേരെയാണ് വെടിവെച്ചതെന്നാണ് സൂചന. വെടിവെച്ച ശേഷം ഇയാൾ ദഹിസർ സ്‌റ്റേഷന് സമീപം ചാടിയിറങ്ങി.
ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തതായാണ് വിവരം. എന്താണ് പ്രകോപനമെന്ന വ്യക്‌തമല്ല. ഇയാളെ ചോദ്യം ചെയ്‌ത് വരികയാണെന്ന് പോലീസ് അറിയിച്ചു. കസ്‌റ്റഡിയിലുള്ള പ്രതിയുടെ കൈവശം കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ ചോദ്യം ചെയ്യലിന് ശേഷം മാത്രമേ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്തുവരൂ.
Most Read| മണിപ്പൂർ വിഷയം; ‘ഇന്ത്യ’ ഇന്ന് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടും