ന്യൂഡെൽഹി: മണിപ്പൂർ വിഷയത്തിൽ ഇന്നും പ്രതിപക്ഷ വിശാല സഖ്യമായ ‘ഇന്ത്യ’ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ളുസീവ് അലയൻസ് (INDIA) അടിയന്തിര പ്രമേയ അവതരണാനുമതി തേടും. ഇന്ത്യ സഖ്യം കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മണിപ്പൂർ സന്ദർശിച്ചു വിവരശേഖരണം നടത്തിയിരുന്നു. ഈ വിവരങ്ങളടക്കം ഉയർത്തിയാകും അടിയന്തിര പ്രമേയ ആവശ്യം ഉന്നയിക്കുക.
മറ്റു അജണ്ടകൾ സസ്പെൻഡ് ചെയ്‌ത് മണിപ്പൂർ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് നോട്ടീസിൽ പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുക. മണിപ്പൂർ വിഷയം മുൻനിർത്തി കോൺഗ്രസ് അംഗം കെസി വേണുഗോപാൽ രാജ്യത്തെ സ്‌ത്രീ സുരക്ഷ അപകടത്തിലാണെന്ന് ആരോപിച്ചു നൽകിയ പ്രമേയവും ഇന്ന് രാജ്യസഭയുടെ പരിഗണനയ്‌ക്ക് എത്തും.
അതേസമയം, മണിപ്പൂരിലെ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെടുകയാണെന്ന് ആരോപിച്ചു സിപിഐഎം അംഗം എഎ റഹീം രാജ്യസഭയിൽ ശ്രദ്ധ ക്ഷണിക്കാൻ ഇന്ന് പ്രമേയവും അവതരിപ്പിക്കും. അതിനിടെ, മണിപ്പൂരിൽ സ്‌ത്രീകളെ നഗ്‌നരാക്കി നടത്തുകയും ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്‌ത സംഭവവുമായി ബന്ധപ്പെട്ട വിഷയം സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
മെയ് നാലിന് നടന്ന സംഭവത്തിന്റെ വീഡിയോ ജൂൺ 20ന് പുറത്തുവന്നതിന് പിന്നാലെയാണ് സുപ്രീം കോടതി കേസിൽ സ്വമേധയാ ഇടപെട്ടത്. പാർലമെന്റിന്റെ വർഷകാല സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുൻപ് പുറത്തെത്തിയത് പ്രഥമദൃഷ്‌ട്യാ നരേന്ദ്രമോദി സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
സംഭവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് കൈമാറിയതിന് പിന്നാലെയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രതികരണം. ഇതേ നിലപാട് സുപ്രീം കോടതിയിൽ ഇന്ന് വ്യക്‌തമാക്കുന്ന കേന്ദ്ര സർക്കാർ, കേസിന്റെ വിചാരണ സംസ്‌ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യവും കോടതിയിൽ ഉന്നയിക്കും. മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട ഒരുകൂട്ടം മറ്റു ഹരജികളും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.
Most Read| നിർമിതബുദ്ധി ഉണ്ടാക്കുന്ന ഭീകര അപകടങ്ങൾ