ചെന്നൈ: പുതുച്ചേരിയിലെ വി നാരായണസ്വാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം നഷ്‌ടപ്പെട്ടതായി സ്‌പീക്കർ അറിയിച്ചു. വിശ്വാസ വോട്ടെടുപ്പിന് മുൻപായി വി നാരായണസ്വാമിയും ഭരണപക്ഷ എംഎൽഎമാരും സഭയിൽ നിന്നും ഇറങ്ങിപ്പോയി. തുടർന്ന് വിശ്വാസം നേടി എടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് സ്‌പീക്കർ അറിയിക്കുകയായിരുന്നു. പിന്നീടാണ് നാരായണസ്വാമി രാജി സമർപ്പിച്ചത്.
തിരഞ്ഞെടുപ്പിന് രണ്ടുമാസം മാത്രം ബാക്കി നിൽക്കെയാണ് പുതുച്ചേരിയിൽ കോൺഗ്രസ് സർക്കാർ താഴെ വീണത്. കേന്ദ്ര സർക്കാരിനും മുൻ ലെഫ്റ്റനന്റ് ഗവർണർ കിരൺ ബേദിക്കും എതിരെ വിശ്വാസ വോട്ടെടുപ്പിന് മുൻപായി വി നാരായണസ്വാമി രൂക്ഷവിമർശനം നടത്തി. കിരൺ ബേദിയെ വെച്ച് കേന്ദ്രം രാഷ്‌ട്രീയം കളിച്ചു. പുതുച്ചേരിക്ക് ഫണ്ട് തടഞ്ഞുവെച്ച് ഗൂഢാലോചന നടത്തിയെന്നും നാരായണസ്വാമി ആരോപണം ഉന്നയിച്ചു.
ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെ സർക്കാരിനെ കടുത്ത പ്രതിസന്ധിയിൽ ആഴ്‌ത്തി രണ്ട് എംഎൽഎമാർ കൂടി ഞായറാഴ്‌ച രാജിവെച്ചിരുന്നു. ഇതോടെയാണ് കോൺഗ്രസ് സർക്കാരിന് നിയമസഭയിൽ ഭൂരിപക്ഷം നഷ്‌ടമായത്. കോൺഗ്രസിന്റെ 5 എംഎൽഎമാരടക്കം ഭരണകക്ഷിയിൽ നിന്ന് 6 എംഎൽഎമാരാണ് രാജിവെച്ചത്.
Read also: പാർട്ടി പറഞ്ഞാൽ മൽസരിക്കും, നിർബന്ധ ബുദ്ധിയില്ല; എകെ ശശീന്ദ്രൻ