ന്യൂഡെൽഹി: ആഴക്കടല്‍ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായ് സംസ്‌ഥാന സര്‍ക്കാര്‍ ഒപ്പിട്ട കരാറിൽ ചട്ടലംഘനം നടന്നിട്ടുണ്ടോയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കും. സംസ്‌ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ കേന്ദ്ര നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനം ഉണ്ടായോ എന്നായിരിക്കും പ്രധാനമായും പരിശോധിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മേഖലയുമായി ബന്ധപ്പെട്ടാണോ കരാര്‍ എന്നതും പരിശോധനാ വിഷയമാകും. തീരത്ത് നിന്ന് 14 നോട്ടിക്കല്‍ മൈലിന് അകലെ ഉള്ള മേഖലയെ ബാധിക്കുന്ന വിഷയത്തില്‍ കേന്ദ്ര അനുമതി തേടാത്തത് വീഴ്‌ചയാണെന്ന വിലയിരുത്തലിലാണ് കേന്ദ്രം.
അതേസമയം യുഎസ് കമ്പനിയായ ഇഎംസിസിയുമായി ഉണ്ടാക്കിയ ധാരണാപത്രം കഴിഞ്ഞ ദിവസം സംസ്‌ഥാന സർക്കാർ റദ്ദാക്കിയിരുന്നു. കമ്പനിയുമായി കെഎസ്ഐഡിസിയും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷനും ഒപ്പുവച്ച ധാരണാപത്രങ്ങളും ഭക്ഷ്യസംസ്‌കരണ പാര്‍ക്കിന് സ്‌ഥലം അനുവദിച്ചതുമാണ് റദ്ദാക്കിയത്.
ധാരണാപത്രങ്ങള്‍ ഉണ്ടാക്കിയത് സര്‍ക്കാര്‍ അറിയാതെയാണെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്‌തമാക്കിയിരുന്നു. മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ചര്‍ച്ച ചെയ്യാതെയാണ് കെഎസ്ഐഎന്‍സി എന്ന പൊതുമേഖലാ സ്‌ഥാപനം കരാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചത് എന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും പറഞ്ഞിരുന്നു. 400 ട്രോളറുകള്‍ നിര്‍മിക്കാനും അനുബന്ധ പ്രവൃത്തികള്‍ക്കുമായിരുന്നു ധാരണാപത്രം.
Read also: ഇന്ധനവില വർധന തുടരുന്നു; തിരിച്ചടിയിൽ വലഞ്ഞ് പൊതുജനം