തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വർധന തുടരുന്നു. പെട്രോളിന് 28 പൈസയും ഡീസലിന് 25 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് ലിറ്ററിന് 93 രൂപ കടന്നു. 93 രൂപ 7 പൈസയാണ് തിരുവനന്തപുരത്ത് പെട്രോള്‍ വില. ഡീസല്‍ വില 87 രൂപ 6 പൈസയായി. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 91 രൂപ 48 പൈസയും ഡീസല്‍ ലിറ്ററിന് 86 രൂപ 11 പൈസയുമാണ്.
കഴിഞ്ഞ ഒന്‍പത് മാസത്തിനിടെ 48 തവണകളിലായി ഇന്ധനവിലയിൽ 21 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. വരും ദിവസങ്ങളിലും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിക്കുമെന്നാണ് വിവരങ്ങള്‍.
ഇന്ധനവില വര്‍ധിക്കുന്നത് സാധാരണക്കാരനെ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. രാജ്യത്ത് ഭക്ഷ്യവസ്‌തുക്കൾ ഉൾപ്പടെയുള്ള അവശ്യ സാധനങ്ങളുടെ വില കത്തിക്കയറുകയാണ്. വിരലിലെണ്ണാവുന്ന ദിവസങ്ങൾ കൊണ്ടാണ് മിക്ക ഉൽപ്പന്നങ്ങൾക്കും ഇരട്ടിയിലധികം രൂപയുടെ വർധന ഉണ്ടായിരിക്കുന്നത്. ഇതെല്ലാം പൊതുജനങ്ങളുടെ ദൈനംദിന ജീവിതത്തെ കാര്യമായി തന്നെ ബാധിക്കുന്നുണ്ട്.
അനിയന്ത്രിതമായ ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് മാര്‍ച്ച് രണ്ടിന് സംയുക്‌ത വാഹന പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. മോട്ടോര്‍ വ്യവസായ മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് നടത്തുന്നത്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാകും പണിമുടക്ക്.
Read also: ഇന്ധന വില വർധന; മാർച്ച് രണ്ടിന് സംയുക്‌ത വാഹന പണിമുടക്ക്