കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥിത്വം തള്ളാതെ സംവിധായകൻ രഞ്‌ജിത്ത്. താൻ മൽസരിക്കണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. പാർട്ടി തീരുമാനം വന്നതിന് ശേഷം നിലപാട് വ്യക്‌തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തില്‍ എൽഡിഎഫ് സ്‌ഥാനാർഥി ആയേക്കുമെന്ന വാർത്തകളോട് പ്രതികരിക്കുക ആയിരുന്നു രഞ്‌ജിത്ത്.
“എനിക്ക് മൽസരിക്കാന്‍ യോഗ്യതയുണ്ടോ എന്ന സ്വയം സംശയത്തിലായിരുന്നു ഞാന്‍. ആദ്യത്തെ സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഇതേ ആശങ്ക എനിക്കുണ്ടായിരുന്നു. അന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും തന്ന ധൈര്യത്തിലാണ് ഇറങ്ങിയത്. മൽസരിക്കുന്നത് പാര്‍ട്ടി തീരുമാനിക്കുന്ന കാര്യമാണ്. രാഷ്‌ട്രീയത്തെ രണ്ട് രീതിയില്‍ കാണാം. ഒന്ന് നിരന്തരം രാഷ്‌ട്രീയ പ്രവര്‍ത്തനം നടത്തുന്ന ഒരാള്‍. അത്തരം ഒരു രാഷ്‌ട്രീയ പ്രവര്‍ത്തകനല്ലല്ലോ ഞാന്‍. പക്ഷെ അല്ലാതെയുള്ളവര്‍ക്കും വേണമെങ്കില്‍ ഒരു ഭരണ സംവിധാനത്തിന്റെ ഭാഗമായി മാറാം,”- അദ്ദേഹം പറഞ്ഞു.
“സിനിമയാണ് എന്റെ കര്‍മ മേഖല. 33 വര്‍ഷമായി സിനിമയിലാണ്. പക്ഷെ ഇപ്പോള്‍ സിനിമകള്‍ അങ്ങനെ സംവിധാനം ചെയ്യുന്നില്ല. തീരുമാനങ്ങള്‍ ഒക്കെ വരട്ടെ,”- രഞ്‌ജിത്ത് കൂട്ടിച്ചേര്‍ത്തു.
15 വര്‍ഷമായി പ്രദീപ് നടത്തിയിട്ടുള്ള മികച്ച പ്രവര്‍ത്തനമാണ് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തെ സുരക്ഷിതമായി നിലനിര്‍ത്തിയത്. പക്ഷെ മൂന്ന് ടേം കഴിഞ്ഞവരെ മാറ്റണമെന്നതും പാര്‍ട്ടിയുടെ തീരുമാനം തന്നെയാണ്. പ്രദീപിനെ പോലെ പ്രാപ്‌തനായ ഒരു എംഎല്‍എയെ കോഴിക്കോടിന് കിട്ടാന്‍ പ്രയാസമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: അഴീക്കോട് മൽസരിക്കാനില്ലെന്ന് കെഎം ഷാജി; കാസര്‍ഗോഡ് സീറ്റ് ആവശ്യപ്പെട്ടു




































