ആലപ്പുഴ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട യുവാവ് ജീവനൊടുക്കി. മാന്നാർ മേപ്പാടം കൊട്ടാരത്തിൽ കമലാദാസന്റെ മകൻ കെ അർജുൻ(23) ആണ് മരിച്ചത്. ഞായറാഴ്ച പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ചികിൽസയിലിരിക്കെ ഇന്നലെ മരണം സംഭവിക്കുക ആയിരുന്നു.
ഓൺലൈൻ ഗെയിമിൽ പണം നഷ്ടപ്പെട്ടതിലുള്ള മനോവിഷമം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അർജുൻ പോലീസിന് മൊഴി നൽകി. സുഹൃത്തിന്റെ പണവും അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും എടുത്ത പണവും ഉപയോഗിച്ചാണ് അർജുൻ ഓൺലൈൻ ഗെയിം കളിച്ചത്. ഒരു ലക്ഷം രൂപയോളം അർജുന് നഷ്ടമായി.
സുഹൃത്ത് പണയം വെച്ച ബൈക്ക് തിരിച്ചെടുക്കാൻ അർജുനെ ഏൽപിച്ച 60,000 രൂപയാണ് നഷ്ടമായത്. സുഹൃത്തിന് പണം തിരിച്ചു നൽകേണ്ടത് ഇന്നലെയായിരുന്നു. കുറച്ചു ദിവസമായി അർജുൻ അതിന്റെ മനോവിഷമത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അച്ഛന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നു 25,000 രൂപയും എടുത്തിരുന്നു.
ഞായറാഴ്ച രാത്രി വീടിനു സമീപമുള്ള കട്ടക്കുഴി തേവേരി പാടത്തിന്റെ ബണ്ടിൽ വച്ച് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. നാട്ടുകാർ ഉടൻ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.
90 ശതമാനത്തിലേറെ പൊള്ളലേറ്റ അർജുൻ ഇന്നലെ രാവിലെ മരിച്ചു. തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിൽ നിന്നു കഴിഞ്ഞ വർഷം ബിടെക് പഠനം പൂർത്തിയായിരുന്നെങ്കിലും അർജുൻ പരീക്ഷ എഴുതിയിരുന്നില്ല.
National News: യുപിയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹം കണ്ടെത്തി