ലഖ്‌നൗ: ഉത്തർപ്രദേശ് തലസ്‌ഥാനമായ ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള പിൽബിത് ജില്ലയിൽ കാണാതായ സഹോദരിമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് സഹോദരിമാരെയും കാണാതായി മണിക്കൂറുകൾക്ക് ശേഷമാണ് അവരുടെ കുടുംബം മൃതദേഹങ്ങൾ കണ്ടെത്തിയത്. ഒരു പെൺകുട്ടിയുടെ മൃതദേഹം മരത്തിൽ തൂങ്ങികിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്.
ഉത്തരാഖണ്ഡിന്റെയും നേപ്പാളിന്റെയും അതിർത്തിയിലുള്ള ഒരു ഇഷ്‌ടിക ചൂളയിലാണ് പെൺകുട്ടികളുടെ കുടുംബം ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നത്. 18ഉം 20ഉം വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളും ഇന്നലെ വൈകുന്നേരം വീട്ടിൽ നിന്ന് പുറത്തു പോയിരുന്നു. എന്നാൽ ഏറെ വൈകിയും അവർ തിരിച്ച് എത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചു.
കുറച്ചു സമയത്തിനകം തന്നെ ഒരു പെൺകുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങൾ കണ്ടെത്തി. എന്നാൽ പോലീസിനെ ഇക്കാര്യം അറിയിച്ചിരുന്നില്ല. രണ്ടാമത്തെ പെൺകുട്ടിക്കായി വീണ്ടും തിരച്ചിൽ നടത്തിയ കുടുംബം ചൊവ്വാഴ്‌ച രാവിലെയാണ് മരത്തിൽ തൂങ്ങികിടക്കുന്ന നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇതിന് ശേഷമാണ് കുടുംബം വിവരം പോലീസിൽ അറിയിച്ചത്. സ്‌ഥലത്തെത്തിയ പോലീസ് പരിശോധന നടത്തി. പെൺകുട്ടികളുടെ ശരീരത്തിൽ പരിക്കേറ്റ അടയാളങ്ങൾ ഉണ്ട്. എന്നാൽ ബലാൽസംഗം നടന്നതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്താൻ ആയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കഴുത്തിലാണ് രണ്ട് പെൺകുട്ടികൾക്കും പരിക്കേറ്റിരിക്കുന്നത്.
രണ്ട് മൃതദേഹങ്ങളും തമ്മിൽ അധികം ദൂരം ഉണ്ടായിരുന്നില്ല. ഒരു പെൺകുട്ടിയുടെ മൃതദേഹത്തിന് അടുത്ത് നിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്‌തമാക്കി.
Also Read: ജയിലിലിടും, മുഖത്ത് ആസിഡ് ഒഴിക്കും; ശിവസേന നേതാവ് ഭീഷണി മുഴക്കിയതായി വനിതാ എംപി