കോട്ടയം: പിഎം കിസാൻ പദ്ധതി പ്രകാരം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നല്‍കിയ തുക തിരിച്ചു പിടിക്കാനൊരുങ്ങി കേന്ദ്രം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ നല്‍കുന്ന കൃഷി സമ്മാന്‍ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ ലഭിച്ച പണമാണ് രേഖകൾ കൃത്യമല്ലെന്നും മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും കാട്ടി തിരിച്ചു പിടിക്കാൻ തീരുമാനിച്ചത്.
അക്കൗണ്ടുകളിലേക്ക് നല്‍കിയ പണം 15 ദിവസത്തിനകം തിരികെ അടക്കണമെന്നാശ്യപ്പെട്ട് കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു. കോട്ടയം പള്ളിക്കത്തോട്ടില്‍ മാത്രം നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസ് ലഭിച്ചു. വാങ്ങിയ ആനുകൂല്യം തിരികെ അടക്കണമെന്നും വീഴ്‌ച വരുത്തുന്നത് ഭാവിയില്‍ മറ്റ് നിയമക്കുരുക്കുകള്‍ ഉണ്ടാക്കുമെന്നും നോട്ടീസില്‍ പറയുന്നു.
സ്വന്തം പേരില്‍ സ്‌ഥലം ഇല്ലെന്നും ആദായ നികുതി അടക്കുന്നുണ്ടെന്നും ഉള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള കത്ത് കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കൃഷിവകുപ്പ് മുഖേന അറിയിപ്പ് നല്‍കുന്നത്. മൂന്ന് സെന്റ് സ്‌ഥലം കൃഷിചെയ്യാന്‍ വേണമെന്നതായിരുന്നു പണം ലഭിക്കാന്‍ നിശ്‌ചയിച്ച യോഗ്യത. ഇതനുസരിച്ച് കരംകെട്ടിയ രസീത്, ആധാര്‍, റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയും പരിശോധിച്ചാണ് കേന്ദ്ര കൃഷി മന്ത്രാലയം കര്‍ഷകരുടെ അക്കൗണ്ടുകളില്‍ തുക നിക്ഷേപിച്ചത്.
2019ല്‍ തിരഞ്ഞെടുപ്പിനുമുമ്പ് ആദ്യ ഗഡു 2000 രൂപ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. തുടര്‍ന്നും രണ്ടും മൂന്നും ഗഡു ചില കര്‍ഷകര്‍ക്ക് ലഭിച്ചിരുന്നു. അപേക്ഷകര്‍ നല്‍കിയ രേഖകള്‍ സൂക്ഷ്‌മമായി പരിശോധിച്ചാണ് ഗുണഭോക്‌താവിനെ തിരഞ്ഞെടുത്തത്. അക്കൗണ്ടുകളിലെത്തിയ തുക കര്‍ഷകന്‍ ചിലവഴിച്ചു കഴിഞ്ഞപ്പോഴാണ് അര്‍ഹതയില്ലെന്ന നോട്ടീസ് ലഭിക്കുന്നത്.
Read Also: രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി; തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് വിശദീകരണം നല്‍കും