കോഴിക്കോട്: പ്രധാനമന്ത്രിയുടെ പിഎം കിസാൻ സമ്മാൻ പദ്ധതിയിൽ ആനുകൂല്യം ലഭിച്ച കോഴിക്കോട് ജില്ലയിലെ 788 കർഷകർക്ക് തുക തിരിച്ചടക്കാൻ നോട്ടീസ്. കർഷകരുടെ ബാങ്ക് അക്കൗണ്ടുകളിൽ കഴിഞ്ഞ വർഷം ലഭിച്ച തുകയാണ് തിരിച്ചടക്കേണ്ടത്. മൊത്തം 85.42 ലക്ഷം രൂപ ഈയിനത്തിൽ മടക്കി നൽകണം.
കർഷകർക്ക് പ്രതിവർഷം 6000 രൂപ നൽകുമെന്നായിരുന്നു വാഗ്‌ദാനം. മൂന്നു ഗഡുക്കളായി 2000 രൂപ വീതമാണ് അവരവരുടെ ബാങ്ക് അക്കൗണ്ടുകളിലെത്തുക. ഒരു ഗഡു ലഭിച്ചവരടക്കം ഇത്തരത്തിൽ നോട്ടീസ് ലഭിച്ചതിൽപ്പെടും.
ആനുകൂല്യം ലഭിച്ച കർഷകർക്ക് ഇരുട്ടടിയായി തിരിച്ചടവ് നോട്ടീസ്. 3,56,000 രൂപ ഇതിനകം കുറച്ചു കർഷകർ ജില്ലയിൽ തിരിച്ചടച്ചതായാണ് കണക്ക്. 81.86 ലക്ഷം രൂപ കൂടി തിരിച്ചടക്കണം. കിട്ടിയ പണം ചിലവഴിച്ചവരാണ് തിരിച്ചടവിന് ബുദ്ധിമുട്ടുന്നത്. ആദായനികുതി അടക്കുന്നവർക്ക് ആനുകൂല്യം ലഭിച്ചത് കണ്ടെത്തിയതിനെ തുടർന്നാണ് തിരിച്ചടവ് നോട്ടീസ് നൽകിയതെന്നാണ് കേന്ദ്ര വെബ്‌സൈറ്റിലുള്ളത്.
മക്കളുടെ വിവാഹാവശ്യാർഥം അഞ്ചും പത്തും സെന്റ് ഭൂമി വിറ്റ കർഷകരുണ്ട്. ഇവർക്ക് ഒരുമിച്ച് പത്തും പതിനഞ്ചും ലക്ഷം രൂപ ലഭിച്ചതായി ബാങ്ക് രേഖകളിലുണ്ടാകും. ഇത്തരക്കാർക്കെല്ലാം തിരിച്ചടവ് നോട്ടീസ് ലഭിച്ചു. കൃഷി നഷ്‌ടമായി ദുരിതത്തിലായി ഭൂമി വിറ്റവരുമുണ്ട്.
മലയോര മേഖലയിലാണ് കൂടുതൽ. കിട്ടിയ തുക തിരിച്ചടക്കുന്നതിനു പുറമെ, കേന്ദ്ര സർക്കാരിന്റെ മറ്റൊരു ആനുകൂല്യത്തിനും അപേക്ഷിക്കാനുള്ള അർഹതയും ഇവർക്ക് നിഷേധിക്കുമെന്നാണ് ആശങ്ക.
Read Also: ജോസ് കെ മാണിയുടെ ലവ് ജിഹാദ് പ്രസ്‌താവന സമൂഹത്തെ ഭിന്നിപ്പിക്കുന്നത്; ശശി തരൂർ