തിരുവനന്തപുരം: റവന്യൂ പോര്‍ട്ടലില്‍ ഭൂമിസംബന്ധമായ രേഖകള്‍ കാലാനുസൃതമായി പുതുക്കാത്തത് സംസ്‌ഥാനത്തെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. കര്‍ഷകരെ സഹായിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച കിസാന്‍ സമ്മാന്‍ പദ്ധതിയില്‍നിന്ന് ഇതുമൂലം കേരളത്തിലെ ഭൂരിപക്ഷം കര്‍ഷകരും പുറത്തായേക്കും. കേരളത്തിന്റെ റവന്യൂ പോര്‍ട്ടലില്‍ വിവരങ്ങള്‍ പൂര്‍ണമല്ലാത്തതിനാല്‍, പദ്ധതിയില്‍ രജിസ്‌ട്രേഷന്‍ പുതുക്കുന്ന സമയത്ത് കര്‍ഷകര്‍ നല്‍കുന്ന വിവരങ്ങള്‍ ചേരാതെ വന്നാൽ തിരിച്ചടിയാകും.
70 കോടി രൂപയാണ് കേരളത്തിലെ കര്‍ഷകര്‍ക്കായി ഈവര്‍ഷം കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. പ്രതിവര്‍ഷം ആറായിരം രൂപ കര്‍ഷകന്റെ അക്കൗണ്ടിലേക്ക് നല്‍കുന്നതാണ് പദ്ധതി. അഞ്ചു സെന്റ് മുതല്‍ അഞ്ചേക്കര്‍വരെ സ്വന്തമായുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. ആദായനികുതി കൊടുക്കുന്നവര്‍ക്ക് അര്‍ഹതയില്ല.
കര്‍ണാടകത്തില്‍ 2000ലും തമിഴ്‌നാട്ടില്‍ 2001ലും ഭൂമിസംബന്ധമായ രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്‌തു. അതിനാല്‍, അവിടത്തെ കര്‍ഷകരെ പുതിയ പ്രശ്‌നം ബാധിക്കില്ല. കേരളത്തില്‍ വൈകിത്തുടങ്ങിയ നടപടി ഇപ്പോള്‍ പുരോഗമിക്കുന്നേയുള്ളൂ. സര്‍വേ വകുപ്പാണ് ഇത് കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിൽ കേരളത്തിലെ കർഷകർക്ക് പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
Read Also: സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റ് ഇന്ന്; സ്വപ്‌നയുടെ ആരോപണം ചർച്ചയാകും