ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അവസാനിച്ചു. നിയന്ത്രണങ്ങളോടെയുള്ള കൊട്ടിക്കലാശത്തിന്റെ അവസാന മണിക്കൂറുകളിൽ പാർട്ടികൾ പ്രചാരണം ശക്‌തമാക്കി. ജനങ്ങളെ നേരിൽ കണ്ടും സംസാരിച്ചും വോട്ടുറപ്പിക്കുകയായിരുന്നു അവസാന മണിക്കൂറുകളിൽ സ്‌ഥാനാർഥികൾ.
ഡിഎംകെ അധ്യക്ഷൻ എംകെ സ്‌റ്റാലിൻ രാവിലെ ചെപ്പോക്ക് മണ്ഡലത്തിൽ മകനും സ്‌ഥാനാർഥിയുമായ ഉദയനിധി സ്‌റ്റാലിനായി പ്രചാരണത്തിന് ഇറങ്ങി. ശേഷം വൈകിട്ട് സ്വന്തം മണ്ഡലമായ കൊളത്തൂരിലും സ്‌റ്റാലിൻ പ്രചാരണം നടത്തി. വീടുകൾ കയറി ഇറങ്ങിയായിരുന്നു കൊളത്തൂരിൽ സ്‌റ്റാലിന്റെ പ്രചാരണം. ചെന്നൈ നഗരത്തിലെ വിവിധ മണ്ഡലങ്ങളിലും എടപ്പാടിയിലും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രചാരണം നടത്തി.
കൊട്ടിക്കലാശത്തിന്റെ ദിവസം തമിഴ്‍നാട്ടിൽ ക്യാമ്പ് ചെയ്‌ത് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ പുതുച്ചേരിയിൽ റോഡ്ഷോ നടത്തി. തമിഴ്‌നാട്ടിൽ ഭരണത്തുടർച്ച ഉണ്ടാകുമെന്നും പുതുച്ചേരിയിൽ എൻഡിഎ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ജെപി നഡ്ഡ പറഞ്ഞു.
അതേസമയം, പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലും സംസ്‌ഥാനത്ത് ആദായനികുതി വകുപ്പും തിരഞ്ഞെടുപ്പ് സ്‌ക്വാഡും റെയ്‌ഡ് നടത്തി. തമിഴ്‌നാട്ടിൽ മന്ത്രി വിജയഭാസ്‌കറിന്റെ അടുത്ത അനുയായിയുടെ പുതുക്കോട്ടയിലെ വീട്ടിൽ നികുതി വകുപ്പ് പരിശോധന നടത്തി. മധുരയിലും തിരുവള്ളൂരിലും തിരഞ്ഞെടുപ്പ് സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 2 കോടി രൂപ പിടിച്ചെടുത്തു.
Read also: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ബാങ്ക് ജീവനക്കാർ; വരും ദിവസങ്ങളിൽ ഇടപാടുകൾ മുടങ്ങും