ന്യൂഡെൽഹി : അതിർത്തിയിലെ സേനാ പിൻമാറ്റം ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന പതിനൊന്നാം കമാൻഡർ തല ചർച്ച ഇന്ന് രാവിലെ 10.30ന് ചുഷുലിൽ നടക്കും. പാങ്കോങ് തടാകത്തിന് സമീപത്തെ സൈനിക പിൻമാറ്റം ആദ്യഘട്ടത്തിൽ പൂർത്തിയായ സാഹചര്യത്തിലാണ് അടുത്ത ഘട്ട ചർച്ച നടക്കാൻ ഒരുങ്ങുന്നത്. ദക്ഷിണ ലഡാക്കിലെ ഇരു സൈന്യങ്ങളുടെയും പിൻമാറ്റം സംബന്ധിച്ച ചർച്ചകളാകും ഇന്നത്തെ യോഗത്തിൽ ഉണ്ടാവുക.
ദക്ഷിണ ലഡാക്കിലെ ഗോഗ്ര, ഹോട്സ്പ്രിങ്, ദേപ്സാംഗ്, ദെംചോക് എന്നീ മേഖലകളിലാണ് ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ തമ്പടിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ നിന്നും സൈനികരെ മാറ്റി പൂർവസ്ഥിതി പുനഃസ്ഥാപിക്കണം എന്നാണ് ഇന്നത്തെ ചർച്ചയിൽ പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. ഇതിനൊപ്പം തന്നെ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ പൂർവസ്ഥിതി പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചർച്ച ചെയ്യാൻ തയാറാണെന്ന് ചൈന വ്യക്തമാക്കി.
കിഴക്കൻ ലഡാക്കിലെ സേനാ പിൻമാറ്റം സംബന്ധിച്ച ചർച്ചകൾക്ക് കാലതാമസം ഉണ്ടാകില്ലെന്ന് വിദേശകാര്യ വക്താവ് ഷാവോ ലിജിയൻ പറഞ്ഞു. 2020 ഏപ്രിലിൽ ചൈന കടന്നുകയറ്റം നടത്തുന്നതിനു മുൻപ് നിലനിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണം എന്നാണ് ഇന്ത്യയുടെ ആവശ്യം. കൂടാതെ നിലവിൽ സംഘർഷം തുടരുന്ന ഡെപ്സാങ് താഴ്വരയിൽ നിന്നും ചൈന വേഗം തന്നെ പിൻമാറണമെന്ന് ഇന്ത്യ ആവശ്യം ഉന്നയിക്കുന്നുണ്ട്.
Read also : ജാതി സംഘട്ടനം; തമിഴ്നാട്ടിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ടു, 3 പേർക്ക് പരിക്ക്