ചെന്നൈ: തമിഴ്‌നാട്ടിലെ റാണിപേട്ട് ജില്ലയിലെ അറക്കോണം ഗുരുവാരജൻ പേട്ടയിലുണ്ടായ ജാതി സംഘട്ടനത്തിൽ രണ്ട് ദളിത് യുവാക്കൾ കൊല്ലപ്പെട്ടു. സെമ്പേട് സൂര്യ (26), സോകന്നൂർ അർജുനൻ (25) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന മദൻ, വല്ലരസു, സൗന്ദരരാജൻ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു.
ബസ് സ്‌റ്റോപ്പിൽ വെച്ച് ദളിത്-വണ്ണിയർ സമുദായങ്ങളിൽ നിന്നുള്ളവർ തമ്മിലുണ്ടായ വാക്കുതർക്കമാണ് യുവാക്കളുടെ കൊലപാതകത്തിൽ കലാശിച്ചത്. ബുധനാഴ്‌ച രാത്രിയോടെയാണ് സംഭവം. മൃതദേഹങ്ങൾ പോസ്‌റ്റുമോർട്ടത്തിനായി വെല്ലൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സൂര്യയും അർജുനനും ദളിത് സംഘടനയായ വിടുതലൈ ശിറുതൈകൾ കക്ഷി സ്‌ഥാനാർഥി ഗൗതം സന്നക്കുവേണ്ടി സജീവമായി പ്രവർത്തിച്ചിരുന്നു. വണ്ണിയർ സമുദായത്തിന്റെ പിൻബലമുള്ള അണ്ണാ ഡിഎംകെ സ്‌ഥാനാർഥി എസ് രവിയായിരുന്നു ഇയാളുടെ എതിരാളി.
സംഭവത്തിൽ 4 പേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവാക്കളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ദളിത് സംഘടനകളുടെ ആഭിമുഖ്യത്തിൽ റോഡ് തടയൽ സമരം നടത്തി. ഏപ്രിൽ 10ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടത്തുമെന്ന് വിടുതലൈ ശിറുതൈകൾ കക്ഷി നേതാവും എംപിയുമായ തിരുമാവളവൻ അറിയിച്ചു.
Read also: കോവിഡ് കാലത്തെ വിമാനയാത്രാ മുടക്കം; യാത്രാക്കൂലി ഉടൻ മടക്കി നൽകണം