നിലമ്പൂർ: കൂത്തുപറമ്പ് രാഷ്ട്രീയ കൊലപാതകത്തിൽ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് എസ്എസ്എഫ് നിലമ്പൂർ ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി നടത്തി. രാഷ്ട്രീയ തിമിരം ബാധിച്ച നരാധമൻമാരുടെ കൊലക്കത്തിക്കിരയായ മൻസൂറിന്റെ പാരത്രിക മോക്ഷത്തിന് വേണ്ടി പ്രാർഥനാ സദസുകൾ ഒരുക്കുന്നതിനും എസ്എസ്എഫ് ആഹ്വനം ചെയ്തു.
മൻസൂറിന്റെ കൊലപാതകം മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതും, അത്യന്തം അപലപനീയവുമാണ്. പുരോഗമനം പറയുന്നവർക്ക് ആശയത്തെ ആശയം കൊണ്ട് നേരിടാൻ ശേഷിയില്ലാതാകുന്നു എന്നതിന്റെ പ്രകടമായ തെളിവാണിത്. മൻസൂർ കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിയായിരുന്നില്ല; റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ച വിവിധ നേതാക്കൾ പറഞ്ഞു.
പിതാവ് കേരള മുസ്ലിം ജമാഅത്തിന്റെ യൂണിറ്റ് ഭാരവാഹിയും കൂടിയായിരുന്നു. ലീഗ് പ്രവർത്തകനായ സഹോദരന് നേരെ സിപിഎം നടത്തിയ അതിക്രമം കണ്ട് തടയാനെത്തിയ മൻസൂറിനെയാണ് അതിക്രൂരമായി വീട്ടുകാരുടെ മുന്നിലിട്ട് കൊന്നു കളഞ്ഞതെന്നും ഇത് അതിക്രൂരമായ കടത്തമാണെന്നും നേതാക്കൾ വ്യക്തമാക്കി.
മമ്പാട് സുന്നീ ജുമാമസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി മമ്പാട് ടൗണിൽ സമാപിച്ചു. നിലമ്പൂർ ഡിവിഷൻ മുൻ സെക്രട്ടറി സാദത്ത് മമ്പാട്, ഡിവിഷൻ പ്രസിഡണ്ട് ഹാരിസ് സഖാഫി കരുളായി, ജനറൽ സെക്രട്ടറി ഷഫീഖ് തുവ്വക്കാട്, മുജീബ് അസ്ഹരി എന്നിവർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Most Read: നവീൻ റസാഖ്-ജാനകി ഓംകുമാർ ഡാൻസ്; പിന്തുണച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യർ