ആലക്കോട്: വർഷങ്ങൾ പിന്നിടുമ്പോഴും നടുവിൽ പഞ്ചായത്തിലെ കുട്ടിപ്പുല്ല് കുടിയിറക്ക് പ്രശ്നം പരിഹാരമില്ലാതെ തുടരുന്നു. റവന്യൂ വകുപ്പിന്റെ ഉത്തരവാദിത്തം ഇല്ലാത്ത നടപടി മൂലം ഇവിടുത്തെ മുപ്പതോളം കുടുംബങ്ങളുടെ ഭൂമി വനംവകുപ്പിന്റെ അധീനതയിലാണ്. രണ്ടു വർഷം മുൻപ് ഭൂമി സർവേ ചെയ്ത് ജണ്ട കെട്ടുമ്പോൾ കുടുംബങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, അധിക ഭൂമി കണ്ടെത്തുന്നതിനും അവരുടെ ഭൂമി അളന്ന് അവർക്കു തന്നെ വിട്ടുനൽകുന്നതിനും വേണ്ടിയാണ് എന്നായിരുന്നു വനംവകുപ്പ് പറഞ്ഞിരുന്നത്.
അന്നാരും തന്നെ എതിർപ്പുമായി മുന്നോട്ട് വന്നിരുന്നില്ല. എന്നാൽ, നാളിതു വരെയായിട്ടും വിഷയത്തിൽ തീരുമാനം ഉണ്ടായില്ല. വർഷങ്ങളായുള്ള കുടിയിറക്ക് ഭീഷണിയെ തുടർന്ന് ഇപ്പോൾ ഏതാനും കുടുംബങ്ങൾ മാത്രമേ ഇവിടെ താമസമുള്ളൂ. മറ്റുള്ളവർ ഇവിടം വിട്ട് പോയെങ്കിലും ബാക്കിയുള്ളവർക്ക് പോകാൻ ഇടമില്ലാത്തതിനാൽ വന്യമൃഗങ്ങളെ ഭയന്നാണ് ഈ കാട് കയറിയ പ്രദേശത്ത് കഴിയുന്നത്. കാട് വെട്ടിത്തളിക്കാൻ പോലും തങ്ങൾക്ക് അവകാശമില്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്.
1986 ൽ നിയമാനുസൃതമായാണ് തങ്ങൾ ഇവിടെ ഭൂമി വാങ്ങിയത്. 1999 വരെ നികുതിയും അടച്ചതാണ്. പിന്നീട് ഭൂനികുതി സർക്കാർ സ്വീകരിക്കാതെ വന്നതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ജീർണിച്ച് തുടങ്ങിയ വീടുകൾ നന്നാക്കാൻ പോലുമാകാത്ത അവസ്ഥയിലാണെന്നും ആളുകൾ പറയുന്നു.
Also Read: കോവിഡ് വ്യാപനം; കോഴിക്കോട് വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം