കോഴിക്കോട്: കോവിഡ് വ്യാപനത്തിന് തടയിടാൻ ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ നിയന്ത്രണം ഏർപ്പെടുത്തി. വൈകുന്നേരം അഞ്ച് മണിക്ക് ശേഷം ജില്ലയിലെ വിനോദ സഞ്ചാര മേഖലകളിൽ പ്രവേശനം നിരോധിച്ചതായി കളക്‌ടർ അറിയിച്ചു. ബീച്ച്, ഡാം തുടങ്ങിയ അനിയന്ത്രിത വിനോദ സഞ്ചാര മേഖലകളിലാണ് വൈകുന്നേരം 5 മണിക്ക് ശേഷം പ്രവേശനം നിരോധിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് ജില്ലാ കളക്‌ടർ ഇക്കാര്യം വ്യക്‌തമാക്കിയത്. പ്രവേശനം നിയന്ത്രിക്കാൻ കഴിയുന്ന വിനോദസഞ്ചാര മേഖലകളിൽ ഒരേ സമയം 200 ആളുകളിൽ കൂടുതൽ പാടില്ലെന്നും പോലീസ് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും കളക്‌ടർ അറിയിച്ചു.
കോവിഡ് വ്യാപനം രൂക്ഷമാകുന്ന കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസം 1271 പേർക്കാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്. ഇതിൽ 1246 പേർക്കും രോഗം ബാധിച്ചത് സമ്പർക്കം വഴിയാണ്. ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് എത്തിയവരിൽ ഏഴ് പേർക്ക് കോവിഡ് പോസിറ്റീവായി. 18 പേരുടെ ഉറവിടം വ്യക്‌തമല്ല.
അതേസമയം 407 പേർ കൂടി രോഗമുക്‌തി നേടിയപ്പോൾ പുതുതായി വന്ന 1921 പേർ ഉൾപ്പടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 23371 പേരാണ്. രോഗലക്ഷണങ്ങളോടു കൂടി പുതുതായി വന്ന 126 പേർ ഉൾപ്പടെ 557 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.
Malabar News: കോവിഡ് കൂടുന്നു; പാലക്കാട് സൗജന്യ പരിശോധനക്ക് മൊബൈൽ ടെസ്‌റ്റിംഗ് യൂണിറ്റ്