വയനാട്: കണ്ണൂർ ജില്ലയുമായി വയനാടിനെ എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന പാൽച്ചുരം റോഡിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. തകർന്ന റോഡിലെ കുഴിയുള്ള ഭാഗങ്ങൾ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പഴയ ടാറിങ് ഇളക്കി മാറ്റിയിട്ടുണ്ട്. ടാറും കല്ലും അനുബന്ധ സാധന സാമഗ്രികളും ഇവിടേക്ക് എത്തിച്ചു. 25 ലക്ഷം രൂപയുടെ അറ്റകുറ്റപ്പണികളാണ് ചുരം റോഡിൽ പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.
അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ റോഡിന്റെ നിലവിലെ ശോചനീയ അവസ്ഥയ്ക്ക് കുറച്ചെങ്കിലും പരിഹാരമാകുമെന്നാണു പ്രതീക്ഷ. പാൽച്ചുരം റോഡ് ഭാഗികമായി നവീകരിക്കുന്നതിനു നേരത്തെ പൊതുമരാമത്ത് വകുപ്പ് 1.75 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഇതിന്റെ പ്രവൃത്തികൾ ഇതുവരെ തുടങ്ങിയിട്ടില്ല. 2.5 കിലോമീറ്റർ ദൂരം ടാറിങ് ചെയ്യുന്നതിനാണ് ഈ തുക അനുവദിച്ചത്. എന്നാൽ, 6 കിലോമീറ്റർ നീളമുള്ള പാൽച്ചുരം റോഡിൽ ഏറ്റവും കൂടുതൽ കേടുപാടുകൾ സംഭവിച്ച ഭാഗത്തേക്കല്ല തുക അനുവദിച്ചിരിക്കുന്നത് എന്നാണ് ആക്ഷേപം.
2018ലെ പ്രളയത്തിലാണ് പാൽച്ചുരം റോഡ് തകർന്നത്. തുടർന്ന് റോഡിന്റെ ചുമതലയുള്ള വടകര ചുരം ഡിവിഷൻ 10 കോടി രൂപയുടെ സമഗ്ര പുനർനിർമാണ പദ്ധതി നിർദേശം സർക്കാരിനു സമർപ്പിച്ചിരുന്നു. എന്നാൽ, ഈ നിർദേശം ഇപ്പോഴും സർക്കാർ ഫയലിൽ കുരുങ്ങി കിടക്കുകയാണ്.
2018, 2019 പ്രളയ കാലത്ത് റോഡ് പൂർണമായും തകർന്നതിനു ശേഷം താൽക്കാലികമായി ഗതാഗതം പുനരാരംഭിക്കുന്നതിനായി ചെറിയ അറ്റകുറ്റപ്പണികൾ മാത്രമാണു നടത്തിയത്. ചെകുത്താൻ തോടിനു സമീപത്തെ ഒന്ന്, രണ്ട് മുടിപ്പിൻ വളവുകൾ, ആശ്രമം ജങ്ഷൻ, ചുരം തുടക്കം ഭാഗത്തെ കൊടും വളവ് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം നിലവിൽ റോഡ് പാടേ തകർന്ന അവസ്ഥയിലാണ്.
Also Read: മാലിന്യ കൂമ്പാരത്തിൽ നിന്ന് നോട്ടുകെട്ട്; ഉടമസ്ഥനെ കിട്ടിയില്ല, പണം ശുചിത്വ ഫണ്ടിലേക്ക് കൈമാറി