തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതിയെ തിരിച്ചറിഞ്ഞു. അന്തർ സംസ്ഥാന മോഷ്ടാവും ബിഹാർ സ്വദേശിയുമായ ഇർഫാനാണ് കവർച്ച നടത്തിയതെന്ന് വ്യക്തമായതായി പോലീസ് അറിയിച്ചു. ആന്ധ്രാ പോലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ‘റോബിൻഹുഡ്’ എന്ന പേരിലാണ് ബിഹാറിൽ ഇയാൾ അറിയപ്പെടുന്നതെന്നും പോലീസ്.
ഭീമ ജ്വല്ലറി ഉടമ ഡോ. ഗോവിന്ദന്റെ കവടിയാറിലെ വീട്ടിൽ ഏപ്രിൽ 14നാണ് മോഷണം നടന്നത്. രണ്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങളും 60,000 രൂപയും ആയിരുന്നു മോഷണം പോയിരുന്നത്. അതേസമയം വീട്ടിലെ സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ച മോഷ്ടാവിന്റെ ചിത്രം രണ്ടു ദിവസം മുൻപ് പോലീസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
അതീവ സുരക്ഷാ മേഖലയിൽ സെക്യൂരിറ്റി ഉദ്യോഗസ്ഥരും കാവൽ വളർത്തു നായ്ക്കളുമുള്ള വീട്ടിലാണ് മോഷണം നടന്നത്. പുലർച്ചെ ഒന്നരക്കും മൂന്നിനും ഇടയിലാണ് സംഭവമെന്നാണ് പോലീസിന്റെ വിശദീകരണം. വീടിന് പുറകിലുള്ള കോറിഡോർ വഴിയാണ് കള്ളൻ അകത്ത് കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു.
Read Also: മൂവായിരം കോടിയോളം വിലവരുന്ന ലഹരി മരുന്നുമായി ബോട്ട് പിടിയില്‍