ന്യൂഡെൽഹി: മെയ് പകുതിയോടെ ഇന്ത്യയിൽ സജീവ കോവിഡ് രോഗികളുടെ എണ്ണം 33-35 ലക്ഷം ആകുമെന്ന് വിദഗ്ധർ. അടുത്ത മൂന്നാഴ്ചക്കുള്ളിൽ സജീവ രോഗികളുടെ എണ്ണം വർധിക്കുമെന്നാണ് ഈ നിഗമനം വ്യക്തമാക്കുന്നത്. ഐഐടി കാൺപുരിലെ മനീന്ദ്ര അഗ്രവാളും സംഘവുമാണ് ഈ മോഡൽ പ്രവചനത്തിന് പിന്നിൽ.
അതേസമയം വിദഗ്ധരുടെ നിഗമനത്തെ മുന്നറിയിപ്പായി കണ്ട് രാജ്യം പുതിയ നയം രൂപീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആരോഗ്യ രംഗത്തെ സൗകര്യങ്ങൾ ഉൾപ്പെടെ സജ്ജമാക്കി തയ്യാറായി നിൽക്കണമെന്നാണ് നിർദേശം. ഏപ്രിൽ 25 മുതല്‍ 30 വരെയുള്ള ദിവസങ്ങളിൽ ഡെൽഹി, ഹരിയാന, രാജസ്ഥാൻ, തെലങ്കാന എന്നീ സംസ്ഥാനങ്ങൾ പുതിയ കേസുകളിൽ വൻ വർധന കാണിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്.
മേയ് 1-5 ദിവസങ്ങളിൽ ഒഡീഷ, കർണാടക, ബംഗാൾ സംസ്ഥാനങ്ങളിലും മേയ് 6-10 ദിവസങ്ങളിൽ തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ കോവിഡ് കേസുകളിൽ കുതിപ്പ് കാണിക്കും.
ഈയാഴ്ച അവസാനത്തോടെ മഹാരാഷ്ട്രയും ഛത്തിസ്ഗഢും ഈ സാഹചര്യത്തിലേക്ക് എത്തിയിട്ടുണ്ടാകുമെന്നും ബിഹാറും ഉടൻ എത്തുമെന്നുമാണ് പഠനത്തിൽ കാണിക്കുന്നത്. മധ്യപ്രദേശ്, ഗുജറാത്ത്, കേരളം, ഗോവ സംസ്ഥാനങ്ങളെക്കൂടി ട്രാക്ക് ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ അത് ഈ റിപ്പോർട്ടിനോട് ചേർത്തിട്ടില്ല.
Read Also: അസമിൽ കോവിഡ് പരിശോധന നടത്താതെ മുന്നൂറോളം യാത്രക്കാർ വിമാനത്താവളം വിട്ടു







































